Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടൺ: അമേരിക്കയെ ഉയർന്ന ക്രെഡിറ്റ് റേറ്റിങ്ങിൽ നിന്ന് ഒഴിവാക്കി ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്. തുടർച്ചയായി വരുന്ന സർക്കാരുകൾ കടത്തിൻ്റെ വർധന തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രെഡിറ്റ് റേറ്റിങ് കുറച്ചത്. യു.എസ്. സമ്പദ്‍വ്യവസ്ഥയിലെ പ്രതിസന്ധി തീർക്കാനെന്ന പേരിൽ ട്രംപ് നടത്തുന്ന പകരച്ചുങ്കമടക്കമുള്ള നീക്കങ്ങൾക്ക് ഇത് തിരിച്ചടിയാകും.
യു.എസിൻ്റെ ക്രെഡിറ്റ് റേറ്റിങ് ഗോൾഡ് സ്റ്റാൻഡേർഡ് എ.എ.എയിൽ നിന്ന് എ.എ.1 ആക്കിയാണ് മൂഡീസ് റേറ്റിങ് കുറച്ചത്. വലിയ വാർഷിക ധനക്കമ്മിയും വർധിച്ചുവരുന്ന പലിശച്ചെലവും തടയുന്നതിനുള്ള നടപടികളിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മൂഡീസ് വിലയിരുത്തി.
യു.എസ്. ഫെഡറൽ ഗവൺമെൻ്റിൻ്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയ മൂന്നാമത്തെ പ്രധാന റേറ്റിങ് ഏജൻസിയാണ് മൂഡീസ്. 2011ൽ അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേർഡ് ആന്‍ഡ് പുവർ ഗ്ലോബൽ റേറ്റിങ്ങും 2023ൽ അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സും യു.എസിൻ്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയിരുന്നു.
യു.എസിൻ്റെ കടത്തിൻ്റെ തോതിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് മൂഡീസിൻ്റെ വിലയിരുത്തൽ. 2035 ആകുമ്പോഴേക്കും യു.എസ്. സമ്പദ്‍വ്യവസ്ഥയുടെ 9 ശതമാനമായി കടം വർധിക്കുമെന്നും മൂഡീസ് വ്യക്തമാക്കുന്നു. നിലവിൽ ഇത് 6.4 ആണ്.





























