Follow the FOURTH PILLAR LIVE channel on WhatsApp
ഇസ്ലാമാബാദ്: 4 ദിവസം നീണ്ട ഇന്ത്യയുടെ തിരിച്ചടിയിൽ തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടെന്ന് പാക് സൈന്യത്തിൻ്റെ സ്ഥിരീകരണം. കൊല്ലപ്പെട്ടവരിൽ പാക് വ്യോമസേനയുടെ ചീഫ് ടെക്നീഷ്യൻ ഔറംഗസേബ് ഉൾപ്പെടുന്നു. 5 വ്യോമസേനാ ഉദ്യോഗസ്ഥരും 6 കരസൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് പാകിസ്താൻ ഇൻ്റർ സരവീസ് പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ.) പറഞ്ഞു.
പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ വ്യോമസേനാംഗങ്ങൾ ഉൾപ്പെടെ 78 സൈനികർക്ക് പരിക്കേറ്റതായും ഐ.എസ്.പി.ആർ. പ്രസതാവനയിൽ പറഞ്ഞു. അതേസമയം സൈനിക നടപടിയിൽ 35-40 പാക് സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യ പറയുന്നത്.
പാക് വ്യോമസേനാ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, സീനിയർ ടെക്നീഷ്യൻ നജീബ്, കോർപ്പറൽ ടെക്നീഷ്യൻ ഫാറൂഖ്, സീനിയർ ടെക്നീഷ്യൻ മുബാഷിർ എന്നിവർ കൊല്ലപ്പെട്ടു. നായിക് അബ്ദുൾ റഹ്മാൻ, ലാൻസ് നായിക് ദിലാവർ ഖാൻ, ലാൻസ് നായിക് ഇക്രമുള്ള, നായിക് വഖാർ ഖാലിദ്, ശിപായി മുഹമ്മദ് അദീൽ അക്ബർ, ശിപായി നിസാർ എന്നീ സൈനികരും ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടുവെന്ന് ഐ.എസ്.പി.ആർ. അറിയിച്ചു.
നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തേക്ക് ഇന്ത്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 7 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടെ 40 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐ.എസ്.പി.ആർ. പ്രസ്താവനയിൽ ആരോപിച്ചു. 27 കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടെ 121 പേർക്ക് പരിക്കേറ്റുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയിരുന്നു. 9 ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ ഓപ്പറേഷൻ. ഇതിൽ നൂറോളം ഭീകരരെ വധിച്ചെന്ന് ഇന്ത്യൻ സേന നേരത്തെ അറിയിച്ചിരുന്നു.