Follow the FOURTH PILLAR LIVE channel on WhatsApp
ഇസ്ലാമാബാദ്: ഇന്ത്യന്‍ തിരിച്ചടിയില്‍ പാകിസ്താനിലെ വ്യോമത്താവളങ്ങള്‍ തകര്‍ന്നതായി സ്ഥിരീകരിച്ച് പാക് മാധ്യമങ്ങളും. റഹിം യാര്‍ ഖാനിലെ വ്യോമത്താവളത്തിന് നേരേ ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യയുടെ മിസൈല്‍ ആക്രമണമുണ്ടായെന്നും കാര്യമായ നാശനഷ്ടമുണ്ടായെന്നുമാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തകര്‍ന്നുകിടക്കുന്ന വ്യോമത്താവളത്തിൻ്റെ ചിത്രങ്ങളും പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രകോപനം തുടര്‍ന്ന പാകിസ്താന് കനത്ത തിരിച്ചടിയാണ് ഇന്ത്യ ശനിയാഴ്ച നല്‍കിയത്. പാകിസ്താനിലെ ആറ് വ്യോമത്താവളങ്ങള്‍ ശനിയാഴ്ച ഇന്ത്യ തകര്‍ത്തിരുന്നു. റഫീഖി, മുരീദ്, ചക്ലാല, റഹിം യാര്‍ ഖാന്‍, സുക്കുര്‍, ചുനിയാന്‍ വ്യോമത്താവളങ്ങള്‍ക്ക് നേരേയായിരുന്നു ഇന്ത്യന്‍സേനകളുടെ ആക്രമണം. പസ്‌റൂറിലെ റഡാര്‍ സ്റ്റേഷന് നേരേയും ഇന്ത്യ ആക്രമണം നടത്തിയിരുന്നു.
ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിൻ്റെ ആദ്യഘട്ടത്തിന് പിന്നാലെയാണ് പാകിസ്താന്‍ ഇന്ത്യൻ സൈന്യത്തെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. അതിര്‍ത്തിയില്‍ കനത്ത ഷെല്ലാക്രമണം തുടര്‍ന്നതോടെ ഇന്ത്യ ചുട്ടമറുപടിയും നല്‍കി. ഇതിനിടെയാണ് പാകിസ്താനിലെ വ്യോമത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ പാകിസ്താന് തിരിച്ചടി നല്‍കിയത്.