Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ച് മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. ശനിയാഴ്ച വൈകുന്നേരമാണ് ഭീകരവിരുദ്ധ നിയമപ്രകാരം അവാമി ലീഗിനെ നിരോധിച്ചതായി പ്രസ്താവനയിറക്കിയത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്നും മുഹമ്മദ് യൂനുസിൻ്റെ ഓഫീസ് അറിയിച്ചു. ഉപദേശകസമിതിയുടെ മന്ത്രിസഭയുടെ പ്രസ്താവനയാണിതെന്നും ഓഫീസ് അറിയിച്ചു.
രാജ്യത്തിൻ്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി, ബംഗ്ലാദേശിൻ്റെ ഇൻ്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലില്‍ അവാമി ലീഗിൻ്റെയും അതിൻ്റെ നേതാക്കളുടെയും വിചാരണ പൂര്‍ത്തിയാകുന്നതുവരെ നിരോധനം നിലനില്‍ക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. അവാമി ലീഗ് ഭരണകൂടത്തെ പുറത്താക്കുന്നതിലേക്ക് നയിച്ച 2024 ജൂലൈയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നവരുടേയും പരാതിക്കാരുടെയും സാക്ഷികളുടെയും സുരക്ഷയ്ക്കായാണ് ഈ തീരുമാനമെടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും അതിൻ്റെ മുന്നണി സംഘടനകളെയും അനുബന്ധ സ്ഥാപനങ്ങളെയും വിചാരണ ചെയ്യാന്‍ ട്രൈബ്യൂണലിന് അനുമതി നല്‍കിക്കൊണ്ടുള്ള ഐ.സി.ടി നിയമവും യൂനുസിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതോടൊപ്പം ഭേദഗതി ചെയ്തു. ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയകക്ഷിയായ അവാമി ലീഗിൻ്റെ അധ്യക്ഷ കൂടിയായ ഷേഖ് ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്.
കിഴക്കന്‍ പാകിസ്താന്‍ ജനതയ്ക്ക് സ്വയംഭരണാവകാശം നേടിയെടുക്കാന്‍ 1949ല്‍ രൂപമെടുത്ത സംഘടനയാണ് അവാമി ലീഗ്. 1971-ലെ വിമോചനയുദ്ധത്തിന് നേതൃത്വം നല്‍കിയതും അവാമി ലീഗായിരുന്നു.