Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: പാകിസ്താൻ്റെ പ്രകോപനപരമായ നടപടികളാണ് സ്ഥിതിഗതികൾ വഷളാക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ത്യൻ സൈനിക താവളങ്ങളിലും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളിലും പാകിസ്താൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇന്ത്യൻ വ്യോമസേന ശനിയാഴ്ച പാകിസ്താനിലെ റഡാർ യൂണിറ്റുകളുൾപ്പെടെ 8 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ എസ്.400 സംവിധാനം നശിപ്പിച്ചെന്നും സിർസയിലെയും സൂറത്തിലെയും വ്യോമതാവളങ്ങൾക്ക് കേടുപാടുകൾ വരുത്തിയെന്നുമുള്ള പാകിസ്താൻ്റെ അവകാശവാദങ്ങളും കേന്ദ്രസർക്കാർ തള്ളി. 26ൽ അധികം സ്ഥലങ്ങളിൽ നുഴഞ്ഞുകയറാനുള്ള പാകിസ്താൻ്റെ ശ്രമം ഇന്ത്യ തടഞ്ഞതായും പാകിസ്താൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തുകയാണെന്നും ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ ഡ്രോണുകളും ദീർഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
ആക്രമണോത്സുകമായ നീക്കമാണ് പാകിസ്താൻ നടപടികൾ സൂചിപ്പിക്കുന്നതെന്ന് വിങ് കമാൻഡർ വ്യോമിക സിങ് പറഞ്ഞു. ഇന്ത്യൻ സായുധ സേന പ്രവർത്തന സജ്ജമാണെന്നും എല്ലാ ശത്രുതാപരമായ നടപടികളെയും ഫലപ്രദമായി പ്രതിരോധിക്കുകയും ആനുപാതികമായി മറുപടി നൽകുകയും ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യക്കുനേരെ ഡ്രോണുകള്‍ പ്രയോഗിക്കുന്ന പാക് ലോഞ്ച് പാഡുകൾ തകർത്തു. ഇതിൻ്റെ ദൃശ്യങ്ങളും കരസേന പുറത്തുവിട്ടു. 2025 മെയ് 8, 9 തീയതികളില്‍ ജമ്മു കശ്മീരിലെയും പഞ്ചാബിലെയും നഗരങ്ങളില്‍ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ക്കു ഇന്ത്യ കനത്ത തിരിച്ചടി നൽകിയിരുന്നു. ആസൂത്രിതമായ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ സൈന്യം പാകിസ്താൻ്റെ തീവ്രവാദ ലോഞ്ച് പാഡുകളില്‍ വെടിവെപ്പ് നടത്തുകയും അവയെ തകര്‍ത്ത് ചാരമാക്കുകയും ചെയ്തു.
പാകിസ്താന്‍ പ്രയോഗിച്ച മിസൈലുകളും ഡ്രോണുകളുമെല്ലാം ഇന്ത്യന്‍ പ്രതിരോധസംവിധാനം തകര്‍ത്തു. പഞ്ചാബിലെ അമൃത്സറില്‍ പാകിസ്താന്‍ ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. ഇന്ത്യ തകര്‍ത്ത പാക് ഡ്രോണുകളുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു. അമൃത്സറിലെ ഖാസ കൻ്റോണ്‍മെൻ്റിന് മുകളിലാണ് പാക് ഡ്രോണുകളെ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഇവയെല്ലാം വെടിവെച്ചിടുകയായിരുന്നു.
അമൃത്സറില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത പാകിസ്താൻ്റെ ഡ്രോണുകളും തുര്‍ക്കി നിര്‍മ്മിതമാണെന്നാണ് സൂചന. കഴിഞ്ഞദിവസം പാകിസ്താന്‍ ഇന്ത്യക്കു നേരേ ഉപയോഗിച്ച ഡ്രോണുകളെല്ലാം തുര്‍ക്കിയുടേതായിരുന്നു.
ഇന്ത്യയിലെ 4 വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്താന്‍ നേരത്തേ ആക്രമണം നടത്തിയത്. ഉധംപുര്‍, പത്താന്‍കോട്ട്, ആദംപുര്‍, ഭുജ് വ്യോമതാവളങ്ങള്‍ക്ക് നേരേയായിരുന്നു പാകിസ്താന്‍ ആക്രമണത്തിന് ശ്രമിച്ചത്. എന്നാല്‍, ഇതിനുപിന്നാലെ ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനിലെ 6 വ്യോമ താവളങ്ങള്‍ തകര്‍ത്താണ് ഇന്ത്യ ശക്തമായ മറുപടി നല്‍കിയത്. പാകിസ്താനിലെ റാഫിഖി, മുരീദ്, ചക്ലാല, റഹിം യാര്‍ ഖാന്‍, സുക്കുര്‍, ചുനിയ വ്യോമതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്.