Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കോളിളക്കം സൃഷ്ടിച്ച കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരാവുക വഴി വാർത്തകളിൽ ഇടം നേടിയ ക്രിമിനൽ അഭിഭാഷകൻ പതിയാരം ആളൂർ വീട്ടിൽ ബിജു ആൻ്റണി എന്ന ബി.എ.ആളൂർ (53) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ്.
താൻ കുപ്രസിദ്ധനാകുന്നതിൽ യാതൊരു വേവലാതിയും ഇല്ലാത്ത ആളായിരുന്നു ആളൂർ. കേരളം നടുങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായിക്കൊണ്ടാണ് അദ്ദേഹം തൻ്റെ പ്രശസ്തി വർധിപ്പിച്ചത്. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ ശ്രദ്ധിക്കപ്പെട്ടത്. 2011 ഫെബ്രുവരി 1നാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന 23കാരിയായ യുവതി കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വെച്ച് ബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തത്. ഈ കേസിലെ കൊലയാളിയായ ഗോവിന്ദച്ചാമിക്കെതിരെ കേരളം മുഴുവൻ രോഷം കൊണ്ടപ്പോൾ പ്രതിക്കായി വാദിക്കുമെന്നു വ്യക്തമാക്കി രംഗത്തെത്തിയ ആളാണ് ആളൂർ. ഗോവിന്ദച്ചാമിക്കായി ഹാജരാകുന്നതിൽ വ്യാപകമായ എതിർപ്പ് ഉയർന്നെങ്കിലും ആളൂർ പിന്മാറിയില്ല. സുപ്രീം കോടതിയിലെത്തി വാദിച്ച് ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റവും കൊലക്കയറും ഒഴിവാക്കിയ ആളൂരിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ ആളൂർ ആയിരുന്നു. പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി കൊല ചെയ്യപ്പെട്ട കേസിലെ പ്രതി അമീറുൽ ഇസ്ലാമിനുവേണ്ടി ആളൂർ ഹാജരായപ്പോഴും ജനങ്ങൾക്കിടയിൽ വലിയ തോതിൽ പ്രതിഷേധമുയർന്നിരുന്നു. കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി, ഡോ.വന്ദന ദാസ് വധക്കേസിലെ പ്രതി സന്ദീപ്, ഇലന്തൂർ നരബലിക്കേസിലെ പ്രതികൾ, കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദർ സിങ് എന്ന ബണ്ടി ചോർ തുടങ്ങി കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കേരളം ചർച്ച ചെയ്ത ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും പ്രതികൾക്കായി ഹാജരായത് ആളൂരാണ്.
കക്ഷികൾ കുറ്റം ചെയ്തിട്ടുണ്ടോ നിഷ്കളങ്കരാണോ എന്നു നോക്കാറില്ലെന്നും പ്രതിഫലം ലഭിച്ചാൽ കേസ് ഏറ്റെടുക്കുമെന്നും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരാകുന്ന സമയത്ത് ആളൂർ പറഞ്ഞിരുന്നു. ചെയ്യുന്നതു ജോലിയാണെന്നും തന്നെ കുറ്റം പറയാതെ കുറ്റകൃത്യം ഒഴിവാക്കാനാണു ശ്രമിക്കേണ്ടതെന്നായിരുന്നു ആളൂരിൻ്റെ വാദം. തൃശ്ശൂരിലും പിന്നീട് പുണെയിലുമായി പഠനവും ചെറുപ്പകാലവും പൂർത്തിയാക്കിയ ആളൂർ മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും കേസുകളും ഏറ്റെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരിൻ്റെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയും സേവനം അനുഷ്ഠിച്ചിരുന്നു.
2023 മുതൽ വൃക്കരോഗത്തിനു ചികിത്സിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇടവക പള്ളിയിലെ ഊട്ടുതിരുനാൾ ആഘോഷിക്കുന്നതിനായി എരുമപ്പെട്ടി പതിയാരത്തെ വീട്ടിലെത്തിയിരുന്നു. ആഘോഷത്തിനിടെ ശ്വാസതടസ്സം നേരിട്ട് ശാരീരിക ബുദ്ധിമുട്ടുണ്ടായി. തുടർന്ന് ചൊവ്വാഴ്ച രാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.30ന് മരിച്ചു.
അച്ഛൻ: പരേതനായ അന്തോണി. അമ്മ: പരേതയായ റോസി. സഹോദരങ്ങൾ: ജോയി, ബൈജു, ഷൈജൻ, ലിജി, പരേതനായ ജോസ്.