Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബി.ജെ.പി. അധികാരത്തില്‍ തിരിച്ചെത്തി. ബി.ജെ.പിയെ ജയിപ്പിച്ചത് കോൺഗ്രസ് പിടിച്ച വോട്ടുകളാണെന്ന് കണക്കുകൾ ചർച്ചയാവുകയാണ്. എന്നാൽ ആം ആദ്മി പാർട്ടിയെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നാണ് ഡൽഹിയിലെ കോൺഗ്രസ് വക്താവ് സപ്രിയ ശ്രീനേറ്റ് പ്രതികരിച്ചത്. എ.എ.പിയുടെ വിജയം കോൺഗ്രസിൻ്റെ ഉത്തരവാദിത്വമല്ലെന്ന് അവർ പറഞ്ഞു.
15 വര്‍ഷത്തോളം തങ്ങള്‍ ഭരിച്ച മണ്ണാണ് ഡല്‍ഹി. തുടര്‍ന്നും തങ്ങള്‍ക്ക് സാധ്യതയുള്ള തട്ടകമാണിതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ആവേശകരമായ പ്രചാരണം നടത്തുകയെന്നതും ശക്തമായ മത്സരം സൃഷ്ടിക്കുകയുമായിരുന്നു ലക്ഷ്യം. ഇത് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. അല്ലാതെ എ.എ.പിയെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
അരവിന്ദ് കേജ്രിവാള്‍ ഗോവ, ഹരിയാണ, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയിരുന്നു. ഗോവയിലും ഉത്തരാഖണ്ഡിലും എ.എ.പിക്ക് ലഭിച്ച വോട്ടായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വ്യത്യാസം. എ.എ.പി. മത്സരിച്ചില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് ബി.ജെ.പിയെ തോല്‍പ്പിക്കാനുള്ള സാഹചര്യം ഈ സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു എന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
കടലാസില്‍ എ.എ.പി. കോണ്‍ഗ്രസിന്റെ സഖ്യമാണെങ്കിലും ഇന്ത്യ ബ്ലോക്കിന്റെ നേതൃത്വത്തെ ചൊല്ലി കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും മൂന്നാം തവണയും ഒറ്റയ്ക്ക് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.