Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: മിൽമ മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍ ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് രണ്ടാം തവണയും സമഗ്രാധിപത്യം. സി.പി.എം. നേതൃത്വത്തിലുള്ള ക്ഷീര സഹകരണ മുന്നണി 15ൽ 13 സീറ്റും നേടി നില കൂടുതൽ മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ 14ൽ 9 സീറ്റാണ് എൽ.ഡി.എഫിന് ലഭിച്ചത്. മലപ്പുറത്ത് യു.ഡി.എഫിന്റെ 3 സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു എന്നതാണ് ഈ വിജയത്തിലെ സവിശേഷത.
കണ്ണൂർ, വയനാട് എന്നിവയൊഴികെ 3 ജില്ലയിലും ക്ഷീര സഹകരണ മുന്നണി മുഴുവൻ സീറ്റിലും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. പാലക്കാട് 4, മലപ്പുറം 3, കോഴിക്കോട് 3, കണ്ണൂർ 1, കാസറഗോഡ് 2 എന്നിങ്ങനെയാണ് ലഭിച്ച സീറ്റുകൾ. എൽ.ഡി.എഫിലെ 3 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂരിൽ നറുക്കെടുപ്പിലാണ് 1 സീറ്റ് യു.ഡി.എഫിന് ലഭിച്ചത്. വയനാട്ടിലെ 1 സീറ്റ് യു.ഡി.എഫ്. നിലനിർത്തി. മിൽമ ചെയർമാൻ കെ.എസ്.മണി പാലക്കാട്ടുനിന്ന് വിജയിച്ചു. പുതിയ ഭരണസമിതിയുടെ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ബുധനാഴ്‌ച നടക്കും.
ഭരണസമിതിയിലേക്ക് എൽ.ഡി.എഫിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ: പി.ശ്രീനിവാസൻ, പി.ടി.ഗിരീഷ്‌കുമാർ, പി.എം.പ്രബില (കോഴിക്കോട്), കെ.എസ്.മണി, കെ.ചെന്താമര, എസ്.സനോജ്, കോരൻ (പാലക്കാട്), സണ്ണി ജോസഫ്, മുഹമ്മദ് കോയ, ടി.സുഹൈൽ (മലപ്പുറം), കെ.ബിന്ദു (കണ്ണൂർ), പി.പി.നാരായണൻ, കെ.സുധാകരൻ (കാസറഗോഡ്).
യു.ഡി.എഫ്. അംഗങ്ങൾ: റോസിലി ജോസഫ് (വയനാട്), വി.ടി.ചാക്കോ (കണ്ണൂർ).