ന്യൂഡല്‍ഹി: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൻ്റെ (സി.എം.ആര്‍.എല്‍.) പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ച് കേന്ദ്രം. 185 കോടിയുടെ അനധികൃത പണമിടപാട് സി.എം.ആര്‍.എല്‍. നടത്തിയെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. കേസില്‍ ജനുവരി 20ന് വിധി വരാനിരിക്കെയാണ് ആദായ നികുതി വകുപ്പും എസ്.ഐഫ്.ഐ.ഓയും കോടതിയില്‍ വാദങ്ങള്‍ എഴുതി നല്‍കിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്‍കാന്‍ 185 കോടി ചെലവഴിച്ചു. ഇത് സി.എം.ആര്‍.എല്‍. ചെലവ് പെരുപ്പിച്ച് കാണിച്ച് കണക്കില്‍പ്പെടുത്തി. ചരക്കുനീക്കത്തിനും മാലിന്യനിര്‍മാര്‍ജനത്തിലും കോടികള്‍ ചെലവിട്ട് വ്യാജബില്ലുകള്‍ ഉള്‍പ്പെടുത്തി എന്നും കേന്ദ്രം ആരോപിച്ചു. എന്നാൽ സി.എം.ആർ.എല്ലിൽ നിന്ന് പണം ആരു കൈപ്പറ്റി എന്നതിനെക്കുറിച്ച് കേന്ദ്രം ഒന്നും പറഞ്ഞിട്ടില്ല.
എസ്.എഫ്.ഐ.ഒ. അന്വേഷണം ചോദ്യംചെയ്ത് സി.എം.ആര്‍.എല്‍. ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരുന്നു. ജസ്റ്റിസ് ചന്ദ്രധാരി സിങ്ങിന്റെ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേന്ദ്രത്തോടും ആദായ നികുതി വകുപ്പിനോടും വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.