കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികയായ പഞ്ഞിപുല്ലും വിളയില്‍ കുഞ്ഞുമോളെ കാര്‍കയറ്റിക്കൊന്ന കേസിലെ പ്രതികളായ അജ്മല്‍, ഡോ.ശ്രീക്കുട്ടി എന്നിവരുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായില്ല. രണ്ടുതവണ പോലീസ് വാഹനത്തില്‍ പ്രതികളുമായി സംഭവസ്ഥലമായ ആനൂര്‍ക്കാവിലെത്തിച്ചെങ്കിലും പ്രതിഷേധം കാരണം പ്രതികളെ പുറത്തിറക്കാന്‍പോലും കഴിഞ്ഞില്ല. പ്രതികളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
Follow the FOURTH PILLAR LIVE channel on WhatsApp
മിനിറ്റുകള്‍ മാത്രമാണ് കാര്‍ സംഭവസ്ഥലത്ത് നിര്‍ത്തിയത്. അപ്പോഴേക്കും സ്ത്രീകളടക്കം നൂറുകണക്കിനുപേര്‍ വാഹനം വളഞ്ഞു. പൊലീസ് ഏറെ പണിപ്പെട്ട് പ്രതിഷേധക്കാരെ മാറ്റി ഒരുതരത്തില്‍ പ്രതികളുമായി പോകുകയായിരുന്നു.

ഒന്നാം പ്രതി കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച തള്ളിയിരുന്നു. തിരുവോണദിവസം വൈകീട്ടാണ് അമിതവേഗത്തില്‍ ദിശതെറ്റിവന്ന, അജ്മല്‍ ഓടിച്ച കാര്‍ കുഞ്ഞുമോള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്. നിലത്തുവീണ അവരുടെ ദേഹത്തുകൂടി രണ്ടുതവണ കാര്‍ കയറ്റിയതാണ് മരണത്തിനിടയാക്കിയത്.
വെള്ളിയാഴ്ച 11.20നാണ് രണ്ട് പ്രതികളെയും ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയത്. കോടതിപരിസരം കുഞ്ഞുമോളുടെ ബന്ധുക്കളെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞിരുന്നു. അരമണിക്കൂറോളം വാദം തുടര്‍ന്നു. വിശദമായ അന്വേഷണത്തിന് മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ച കോടതി രണ്ടുദിവസം അനുവദിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുവരെ കസ്റ്റഡിയില്‍ വിട്ട് മജിസ്‌ട്രേറ്റ് ആര്‍.നവിന്‍ ഉത്തരവായി.