തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആർ.അജിത് കുമാർ തനിക്കെതിരേ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് മേധാവി പി.വിജയന്റെ പരാതി. തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് മുന്നിൽ അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്ന് വിജയൻ ഡി.ജി.പി. ഷെയ്ഖ് ദർവേഷ് സാഹിബിന് സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.ജി.പിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി സർക്കാരിന് കൈമാറി.
Follow the FOURTH PILLAR LIVE channel on WhatsApp
അജിത് കുമാറിനെതിരെ പി.വി.അൻവർ എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്കു മുന്നിലാണ് അജിത് കുമാർ പി.വിജയനെതിരെ മൊഴി നൽകിയത്. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ തീവ്രവാദവിരുദ്ധ സ്ക്വാഡ് ഐ.ജിയായിരിക്കെ വിജയന് പങ്കുള്ളതായി അന്നത്തെ മലപ്പുറം എസ്.പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു അജിത് കുമാറിൻ്റെ മൊഴി. എന്നാൽ, സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു.
നേരത്തെ, അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2023ൽ പി.വിജയനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട്ട് ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താലായിരുന്നു അന്വേഷണ വിധേയമായുള്ള സസ്പെന്ഷന്. പിന്നീട് ഡി.ജി.പി. കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജിത്തിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി. തുടര്‍ന്ന് സർവീസിൽ തിരിച്ചെത്തിയ വിജയന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.