ഹൈക്കോടതിയെയും മറികടന്നു; സ്വർണ്ണക്കൊള്ള കേസിൽ അട്ടിമറി വന്ന വഴി

Follow the FOURTH PILLAR LIVE channel on WhatsApp 

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ ഹൈക്കോടതി സ്വീകരിച്ച മുൻകരുതൽ അട്ടിമറിച്ച് സർക്കാർ. കേസിലെ പ്രതിഭാഗം അഭിഭാഷകനെ സർക്കാരിൻ്റെ ഭാഗം തന്നെ പറയാൻ നിയോഗിച്ചതോടെയാണ് അട്ടിമറിക്ക് വഴിയൊരുങ്ങിയത്. കോടതിയെ തന്നെ പറ്റിക്കുന്ന നടപടിയാണ് പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷൻസിനു വേണ്ടി സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചത്.

ശബരിമല സ്പെഷൽ കമ്മീഷണർ റിപ്പോർട്ട് 2023-25ൻ്റെ അടിസ്ഥാനത്തിൽ 2025ൽ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലൂടെയാണ് വിഷയം ജനശ്രദ്ധയിലെത്തുന്നത്. ഈ കേസിൽ കക്ഷി ചേരാൻ സ്മാർട്ട് ക്രിയേഷൻസും ഉണ്ണികൃഷ്ണൻ പോറ്റിയും ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. അങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് വിഷയം പ്രത്യേക അന്വേഷണ സംഘത്തിനെക്കൊണ്ട് (എസ്.ഐ.ടി.) അന്വേഷിപ്പിക്കണമെന്ന നിർദ്ദേശം എൽ.ഡി.എഫ്. സർക്കാർ മുന്നോട്ടുവെയ്ക്കുന്നത്.

ഇതു പരിഗണിച്ച ഹൈക്കോടതി വിഷയം അന്വേഷിക്കാൻ എസ്.ഐ.ടിയെ നിയോഗിച്ചു. എസ്.ഐ.ടി. അന്വേഷണവിവരങ്ങൾ കോടതിയിൽ കൊടുക്കുമ്പോൾ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിനും ഉണ്ണികൃഷ്ണൻ പോറ്റിക്കും അതു കിട്ടും എന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇതോട ശബരിമല സ്പെഷൽ കമ്മീഷണർ റിപ്പോർട്ടിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.

എന്നിട്ട് സ്വമേധയാ സ്വീകരിച്ച പുതിയൊരു ഹർജി തുടങ്ങി. ഇതിൽ സ്മാർട്ട് ക്രിയേഷൻസ്, ഉണ്ണികൃഷ്ണൻ പോറ്റി, അവരുടെ അഭിഭാഷകര്‍ എന്നിവരാരും ഇല്ല. സര്‍ക്കാരും സര്‍ക്കാരിൻ്റെ അഭിഭാഷകരും മാത്രമേയുള്ളൂ. അന്വേഷണം സംബന്ധിച്ച ഒരു വിവരവും കിട്ടാതെ പ്രതികളാകെ പെട്ട അവസ്ഥയിലായി. അന്വേഷണപുരോഗതിക്കനുസരിച്ച് നിയമപരമായും അല്ലാതെയുമുള്ള തുടര്‍നടപടികൾ സ്വീകരിക്കാനാവാതെ പ്രതികൾ കുഴങ്ങി. കേസിൽ അവര്‍ കുടുങ്ങുമെന്ന് ഏതാണ്ടുറപ്പായ സാഹചര്യത്തിലാണ് കേരളത്തിൽ ഭരണമാറ്റമുണ്ടാവുന്നത്.

ഭരണം മാറിയപ്പോൾ സര്‍ക്കാരിൻ്റെ അഭിഭാഷകനായിരുന്ന സീനിയർ ഗവ. പ്ലീഡർക്കു പകരം സ്പെഷൽ ഗവ. പ്ലീഡര്‍ അവിടെ വന്നിരിക്കുന്നു. ഏതു വിവരങ്ങളാണോ ഹൈക്കോടതി പ്രതിഭാഗം അഭിഭാഷകരിൽ നിന്നു മറച്ചുവെച്ചത് സര്‍ക്കാര്‍ അഭിഭാഷക വേഷത്തിലെത്തുന്ന അഡ്വ.കെ.ബി.പ്രദീപിന് അതെല്ലാം ലഭ്യമാകുന്നു എന്നതാണ് ഇവിടത്തെ പ്രശ്നം. പ്രതിഭാഗത്തുള്ള സ്മാർട്ട് ക്രിയേഷൻസിന് എന്തു വിവരമാണോ കിട്ടരുതെന്ന് ഹൈക്കോടതിയും എൽ.ഡി.എഫ്. സര്‍ക്കാരും ആഗ്രഹിച്ചത് അത് കൃത്യമായി അവരുടെ ‘സ്വന്തം’ സ്പെഷൽ ഗവ. പ്ലീഡറിലൂടെ അവര്‍ക്കു കിട്ടും. കോടതിയിൽ സര്‍ക്കാരിൻ്റെ വാദം നിരത്തുമ്പോഴും ഈ പരിഗണനയുണ്ടാവും. കേസ് ചവറ്റുകൊട്ടയിലായിക്കഴിഞ്ഞു എന്നതിന് ഇതിലും വലിയ തെളിവ് വേണോ?


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special