Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ എസ്.ഡി.പി.ഐക്കാരുടെ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 3 എസ്.ഡി.പി.ഐ. പ്രവർത്തകരെ പിണറായി പൊലീസ് അറസ്റ്റ്‌ചെയ്തു. ആത്മഹത്യാക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി.മുബഷീർ (28), കണിയാൻ്റെ വളപ്പിൽ കെ.എ.ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ.റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. 5 മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈൽഫോണും ടാബും പിടിച്ചെടുത്ത് 8.30ഓടെ പറമ്പായിയിലെ എസ്.ഡി.പി.ഐ. ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.
യുവാവിന്‍റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും വിട്ടുനൽകാൻ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളിൽനിന്ന് പിന്നീട് ഇവ രണ്ടും പൊലീസ് കണ്ടെത്തി. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇൻസ്‌പെക്ടർ എൻ.അജീഷ് കുമാർ പറഞ്ഞു. സബ് ഇൻസ്പെക്ടർ ബി.എസ്.ബാവിഷിനാണ് അന്വേഷണച്ചുമതല.
എ.മുഹമ്മദിൻ്റെയും സി.കെ.ഫാത്തിമയുടെയും മകളാണ് മരിച്ച റസീന. ഭർത്താവ്: എം.കെ.റഫീഖ് (ധർമടം ഒഴയിൽ ഭാഗം, ഗൾഫ്). മക്കൾ: മുഹമ്മദ് റാഫി (വിദ്യാർഥി, മമ്പറം എച്ച്.എസ്.എസ്.), റസാന (മമ്പറം, എച്ച്.എസ്.എസ്.), നൂറ മെഹറിൻ (അറമുഖ വിലാസം എൽ.പി. സ്കൂൾ). സഹോദരൻ: കെ.റനീസ്.