Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ നേരത്തെയെത്തിയിട്ടും മഴ ശതമാനത്തിൽ കുറവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനമാണ് മഴ കുറഞ്ഞത്.സാധാരണയേക്കാളും എട്ട് ദിവസം മുൻപ് മൺസൂൺ ആരംഭിച്ചെങ്കിലും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും മഴ കുറഞ്ഞെന്നും ഐഎംഡി ഡയറക്ടർ നീത കെ ഗോപാൽ പറഞ്ഞു.
പതിവിലും നേരത്തെ മേയ് 24 ന് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചിരുന്നു. 2009 മെയ് 23 ലായിരുന്നു മുൻപ് സമാന രീതിയിൽ മൺസൂൺ തുടക്കം കുറിച്ചത്. നേരത്തെ മൺസൂൺ തുടങ്ങിയിട്ടും ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ കേരളത്തിലും മാഹിയിലും ലഭിക്കേണ്ടിയിരുന്ന മഴയിൽ പതിമൂന്ന് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിൽ ലഭിക്കേണ്ടിയിരുന്ന മഴയിൽ 17 ശതമാനം ഇടിവ് സംഭവിച്ചതായും ഐ എം ഡി ഡയറക്ടർ നീത കെ ഗോപാൽ പറഞ്ഞു.
കേരളത്തിലെ 14 ജില്ലകളിൽ 11 ജില്ലകളിൽ സാധാരണ മഴ ലഭിച്ചപ്പോൾ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ലഭിക്കേണ്ടിയിരുന്നതിലേക്കാളും കുറവു മഴയാണ് ലഭിച്ചത്.ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ ജൂൺ 26-ന് തൃശൂരിലെ ലോവർ ഷോളയാറിലാണ്.24 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്.ജൂണിലും ജൂലൈലും നല്ല മഴ ലഭിച്ചിട്ടുണ്ട്.ആഗസ്റ്റിലും സെപ്റ്റംബറിലും മഴ കുറവായിരുന്നു. എന്നാൽ വേനൽ മഴ നന്നായി ലഭിച്ചതിനാലും തുലാ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാലും വേനൽക്കാലത്ത് ജലക്ഷാമം ഉണ്ടാവില്ല.
























