Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വോട്ട് ക്രമക്കേടും പൂരം വിവാദവുമെല്ലാം ബിജെപിക്ക് തിരിച്ചടിയായിരിക്കെ, നിയമസഭാ തെരഞ്ഞെടുപ്പ് പിടിക്കാൻ നേതാക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. ഓരോ മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥി വിവരങ്ങൾ ബിജെപി പുറത്ത് വിട്ടിരുന്നു. നേതാക്കളോട് പ്രധാന മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കാനാണ് നിർദേശം നൽകിയത്.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും കെ.സുരേന്ദ്രൻ തൃശ്ശൂരിലും, വി.മുരളീധരൻ കഴക്കൂട്ടത്തും മത്സരത്തിനിറങ്ങാനാണ് സാധ്യത. വട്ടിയൂർക്കാവിൽ പത്മജാ വേണുഗോപാലിനെ മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട് .വട്ടപ്പൂജ്യമാണ് കേരള നിയമസഭയിലെ ബിജെപിയുടെ അംഗസംഖ്യ. അക്കൗണ്ട് തുറക്കുന്നതിലപ്പുറം മികച്ച മുന്നേറ്റമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ലക്ഷ്യം. എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് മണ്ഡലങ്ങൾ തിരിച്ചാണ് പ്രവർത്തനം. രാജ്യത്ത് ബിജെപി വൻ മുന്നേറ്റം ഉണ്ടാക്കുമ്പോഴും എൽഡിഎഫ് യുഡിഎഫ് മുന്നണികളിൽ വേരാഴ്ന്ന കേരളത്തിലെ മണ്ണാണ് ബിജെപി പ്രതീക്ഷകൾക്ക് എന്നും തടസ്സമാകാറ്. ഒരിക്കലും ചേർന്നു പോകാത്ത കേരളത്തിലെ ഗ്രൂപ്പിസവും ബിജെപി പ്രതീക്ഷകളെ തച്ചുടക്കാറാണ്. ഇവിടെ നിന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പുതിയ നേതൃത്വം വെല്ലുവിളികളെ അതിജീവിക്കേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗം പ്രധാന മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കാൻ നേതാക്കൾക്ക് നിർദ്ദേശം നൽകി.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഒ.രാജഗോപാലിലൂടെ അക്കൗണ്ട് തുറന്നിട്ടും പൂട്ടിപ്പോയ നേമത്താകും ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിലെ എംഎൽഎ വി.ശിവൻകുട്ടി ഒരിക്കൽ കൂടി അംഗത്തിനിറങ്ങിയാൽ മറ്റൊരു മണ്ഡലം രാജീവ് രാജശേഖർ ആലോചിക്കും. മുൻ അധ്യക്ഷൻ കെ.സുരേന്ദ്രൻ തൃശ്ശൂർ മണ്ഡലത്തിൽ സജീവമാകും. വി.മുരളീധരൻ കഴിഞ്ഞതവണ മത്സരിച്ച കഴക്കൂട്ടത്ത് തന്നെ സ്ഥാനാർത്ഥിയായേക്കും. ഗോവ ഗവർണർ സ്ഥാനം ഒഴിഞ്ഞ പി.എസ് ശ്രീധരൻപിള്ളയെ സജി ചെറിയാന്റെ തട്ടകമായ ചെങ്ങന്നൂരിൽ പോരിനിറക്കാനാണ് നിർദേശം . പുതുക്കാട് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനും, കാട്ടാക്കടയിൽ പി.കെ കൃഷ്ണദാസും സജീവമാകും. പൂഞ്ഞാറിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ പി.സി ജോർജിന് ബിജെപി നിർദേശം നൽകി കഴിഞ്ഞു . പാലായിലാണ് ഷോൺ ജോർജിന് നറുക്ക്. കോഴിക്കോട് നോർത്തിൽ എം.ടി രമേശും കണ്ണൂരിൽ മുതിർന്ന നേതാവ് സി.കെ പത്മനാഭനും മത്സരത്തിന് എത്തിയേക്കും. തിരുവനന്തപുരത്ത് വി.വി രാജേഷ്, തിരുവല്ലയിൽ അനൂപ് ആൻ്റണി എന്നിവരെയാണ് നിലവിൽ പരിഗണിക്കുന്നത്. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ മത്സരത്തിന് ഇറങ്ങിയാൽ പത്മജാ വേണുഗോപാലിനെ ബിജെപി സ്ഥാനാർത്ഥിയാക്കാനും ആലോചിക്കുന്നുണ്ട്. എന്നാൽ സഹോദരനെതിരെ മത്സരിക്കാൻ ഇല്ലെന്നാണ് പത്മജയുടെ നിലപാട്. കേരളം പിടിക്കാനുള്ള നീക്കത്തിന് ബിജെപി ഇറങ്ങുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിലേ പ്രകടനമാകും നിർണായകമാവുക.























