Follow the FOURTH PILLAR LIVE channel on WhatsApp
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് രംഗത്ത്. എക്‌സിലെ ഒരു പ്രസ്താവനയിലാണ് അദ്ദേഹം പോലീസ് നടപടിയെ ന്യായീകരിച്ചത്. ഇത് ഗുരുതരമായ പ്രലോഭനത്തിന്റെയും കടത്തിന്റെയും കേസാണെന്ന് അദ്ദേഹം സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു. “നാരായൺപൂരിലെ മൂന്ന് പെൺമക്കൾക്ക് നഴ്സിംഗ് പരിശീലനവും ജോലി നിയമനങ്ങളും വാഗ്ദാനം ചെയ്തു. നാരായൺപൂരിൽ നിന്നുള്ള ഒരാൾ അവരെ ദുർഗ് സ്റ്റേഷനിൽ രണ്ട് കന്യാസ്ത്രീകൾക്ക് കൈമാറി. പ്രലോഭനത്തിലൂടെ, മനുഷ്യക്കടത്തിലും മതപരിവർത്തനത്തിലും ഏർപ്പെടാൻ ശ്രമം നടക്കുന്നുണ്ടായിരുന്നു,” മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.
“സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയമാണിത്. അന്വേഷണം പുരോഗമിക്കുകയാണ്, ജുഡീഷ്യൽ അവലോകനത്തിലാണ്. നിയമം അതിന്റെ വഴിക്ക് പോകും. ഛത്തീസ്ഗഢ് എല്ലാ സമുദായങ്ങളിലെയും ആളുകൾ ഐക്യത്തോടെ ജീവിക്കുന്ന സമാധാനപരമായ സംസ്ഥാനമാണ്. ബസ്തറിലെ പെൺമക്കളുടെ സുരക്ഷയെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരമാണ്” എന്ന് അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു.
https://x.com/vishnudsai/status/1949803532468514977
ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി കേരളത്തിൽ നിന്നുള്ള രണ്ട് കന്യാസ്ത്രീകളെയും നാരായൺപൂരിൽ നിന്നുള്ള ഒരു യുവാവിനെയും അറസ്റ്റ് ചെയ്തത് രാജ്യമെമ്പാടും പ്രതിഷേധങ്ങൾക്ക് കാരണമായി. കേസിൽ ഉൾപ്പെട്ട മൂന്ന് ആദിവാസി സ്ത്രീകളിൽ രണ്ട് പേരുടെ കുടുംബങ്ങൾ പോലീസിന്‍റെ ആരോപണങ്ങൾ നിഷേധിച്ചു, അറസ്റ്റുകൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് അവർ പറഞ്ഞു.
ജൂലൈ 25 ന് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ്, സുകമാൻ മാണ്ഡവി എന്നിവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തതാണ് സംഭവം. ജോലി അവസരങ്ങളുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിനായി സ്ത്രീകളെ ആഗ്രയിലേക്ക് കടത്തുകയാണെന്ന് ആരോപിച്ച് ബജ്രംഗ്ദളിന്റെ പ്രാദേശിക അംഗമായ രവി നിഗം നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.