29 C
Trivandrum
Wednesday, June 25, 2025

ഗാസയിൽ ഭക്ഷണം തേടിയെത്തിയ 35 പേരെ വെടിവെച്ചു കൊന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

ജറുസലേം: ഗാസയിലെ നെറ്റ്‌സരിം ഇടനാഴിക്കു സമീപം ഭക്ഷണത്തിനായി കാത്തിരുന്ന പലസ്തീൻകാർക്കുനേരെ ഇസ്രായേലി സൈന്യം നടത്തിയ വെടിവെയ്‌പ്പിൽ 35 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്‌ പരുക്കേറ്റു. 100 ദിവസത്തിലേറെയായി തുടരുന്ന ഉപരോധത്തിന്‌ ഭാഗിക ഇളവുനൽകിയാണ്‌ ഇസ്രായേൽ–അമേരിക്ക പിന്തുണയുള്ള സന്നദ്ധ സംഘടന ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്‌. എന്നാൽ, വിശന്നുവലഞ്ഞ്‌ വിതരണകേന്ദ്രങ്ങളിലെത്തിയ നൂറുകണക്കിനു പേർക്കു നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.

ഗാസയിൽ വെളളിയാഴ്ച 82 പേർ കൊല്ലപ്പെട്ടതായി അവിടത്തെ ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. മധ്യഗാസയിലെ ദെയ്‌ർ എൽബലായിൽ ഒരു വീടിന്‌ ബോംബിട്ട്‌ 8 പേരെ കൊലപ്പെടുത്തി. മധ്യ ഗാസയിൽ 37 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിൽ 23 പേർ സഹായം തേടിയവരാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഗാസ സിറ്റിയിൽ 23 പേർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഗാസയിൽ 22 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ 11 പേർ സഹായം തേടിയവരുമായിരുന്നു.

മെയ് 27 ന് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്.) ആണ് ​ഗാസയിൽ സഹായ വിതരണം ആരംഭിച്ചത്. ഇതിനുശേഷം സഹായ കേന്ദ്രങ്ങൾക്ക് സമീപം വിശന്നു വലഞ്ഞ് ആഹാരവും മറ്റ് സഹായങ്ങളും തേടിയെത്തിയ പലസ്തീൻകാർക്ക് നേരെ നിരന്തരം ഇസ്രായേൽ ആക്രമണം നടത്തുകയാണ്.

മാർച്ച് ആദ്യം മുതൽ മെയ് അവസാനം വരെ ഇസ്രായേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഗാസയിലെ മുഴുവൻ ജനങ്ങളും ക്ഷാമഭീഷണി നേരിടുന്നുണ്ടെന്ന് സഹായ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസയിൽ സാധനങ്ങളുടെ സുരക്ഷിതമായ വിതരണം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതായി സഹായ സാമഗ്രികൾ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയ ഇസ്രായേലിൻ്റെയും അമേരിക്കയുടെയും പിന്തുണയുള്ള നിഴൽ സംഘത്തെ ഐക്യരാഷ്ട്രസഭ വിമർശിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks