Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സിന് തകരാറുണ്ടായെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് പറ്റിയത്. തകരാറ് സംഭവിച്ച സാഹചര്യത്തിൽ തദ്ദേശീയ സംവിധാനങ്ങൾ വഴി ഡാറ്റ വീണ്ടെടുക്കാൻ ബുദ്ധിമുട്ടാകും.
ഈ സാഹചര്യത്തിൽ വിവരങ്ങൾ വീണ്ടെടുക്കാനും കൂടുതൽ പരിശോധനയ്ക്കും വേണ്ടി ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയയ്ക്കേണ്ടി വരുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇക്കാര്യത്തിൽ സർക്കാർ ഉടൻ അന്തിമ തീരുമാനം എടുത്തേക്കും.
കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (സി.വി.ആർ.), ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്.ഡി.ആർ.) എന്നിങ്ങനെ 2 ഉപകരണങ്ങൾ ചേർന്നതാണ് ബ്ലാക്ക് ബോക്സ്. ഇതിൽ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് തകരാറുണ്ടായത്.
തകർന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്ന് കണ്ടെടുത്ത ബ്ലാക്ക് ബോക്സ് വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിലേക്ക് പരിശോധനയ്ക്കായി അയച്ചേക്കുമെന്നാണ് വിവരം. ബ്ലാക്ക് ബോക്സ് യു.എസിലേക്ക് അയച്ചാൽ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒരു സംഘം ബ്ലാക്ക് ബോക്സിനൊപ്പം പോകും.
ജൂൺ 12ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് എയർ ഇന്ത്യ ഫ്ലൈറ്റ് തകർന്നുവീണത്. തകർന്ന് 28 മണിക്കൂറിന് ശേഷമാണ് വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്.
വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രം രക്ഷപ്പെട്ടു. മെഡിക്കൽ കോളേജ് ഹോസ്റ്റൽ മെസിൽ ഭക്ഷണം കഴിക്കുകയായിരുന്ന 10 വിദ്യാർഥികളും സമീപവാസികളുമടക്കം 53 പേർക്കു കൂടി ജീവൻ നഷ്ടമായി. മരിച്ചവരിൽ 202 പേരുടെ മൃതദേഹങ്ങൾ ഡി.എൻ.എ. പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതുവരെ 158 മൃതദേഹങ്ങളാണ് കുടുംബങ്ങൾക്ക് കൈമാറിയത്.