Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യാക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയും സഹപ്രവര്‍ത്തകനുമായ സുകാന്തിനെ(31) പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനായി ഇയാളെ പൊലീസ് രാജസ്ഥാനിലേക്കു കൊണ്ടുപോയി. 10 ദിവസത്തേക്കാണ് പ്രതിയെ പേട്ട പൊലീസിൻ്റെ കസ്റ്റഡിയില്‍വിട്ടത്.
സുകാന്തിനെ രാജസ്ഥാനിലെ ജോധ്പുരിലും ഉദയ്പുരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. ജോധ്പുരിലെ പരിശീലന കാലയളവിലാണ് ഐ.ബി. ഉദ്യോഗസ്ഥയുമായി സുകാന്ത് പരിചയപ്പെടുന്നത്. യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചത് ഉദയ്പുരിൽ വെച്ചായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
സുകാന്തിനെ ചെന്നൈയിലും അവിടെനിന്ന് കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ഈ സ്ഥലങ്ങളില്‍വെച്ചും സുകാന്ത് യുവതിയെ പീഡിപ്പിച്ചിരുന്നു. ഐ.ബി. ഉദ്യോഗസ്ഥയോടു ബന്ധമുള്ളപ്പോള്‍ത്തന്നെ എമിഗ്രേഷന്‍ അസിസ്റ്റൻ്റായ മറ്റൊരു യുവതിയുമായും സുകാന്തിനു ബന്ധമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വിവാഹം വാഗ്ദാനം നല്‍കി ഇവരെയും പീഡിപ്പിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തി.
മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ സഹപ്രവര്‍ത്തകനായ സുകാന്തിൻ്റെ പീഡനമാണ് ആത്മഹത്യക്കു പിന്നിലെന്നു കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിനല്‍കുകയായിരുന്നു.