Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: സിനിമ, സീരിയൽ നടൻ ആർ.വിഷ്ണുപ്രസാദ് (49) അന്തരിച്ചു. കരൾരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു.
കരൾ നൽകാൻ മകൾ തയ്യാറായിരുന്നു. ചികിത്സയ്ക്കായുള്ള തുക കണ്ടെത്താൻ കുടുംബവും സഹപ്രവർത്തകരും നടത്തിയ ശ്രമങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് വിഷ്ണുപ്രസാദിൻ്റെ അന്ത്യം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്കുള്ള ചെലവിനായി 30 ലക്ഷത്തോളം രൂപ സമാഹരിക്കാനായി സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മ അടക്കം മുന്നോട്ടുവന്നിരുന്നു.
സ്‌കൂൾ പഠനകാലത്തുതന്നെ നാടകവും മറ്റുമായി അഭിനയരംഗത്തായിരുന്നു വിഷ്ണുവിൻ്റെ ശ്രദ്ധ. ആലുവ വിദ്യാധിരാജ സ്‌കൂളിൽ പഠിക്കുന്ന സമയത്ത് കലോത്സവങ്ങളിൽ വിഷ്ണു എന്ന നടൻ സജീവ സാന്നിധ്യമായിരുന്നു. പഠനശേഷവും അഭിനയരംഗത്തു തന്നെയായിരുന്നു വിഷ്ണു ശ്രദ്ധ കേന്ദ്രീകരിച്ചു.
വിനയൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘കാശി’യിലൂടെയാണ് വിഷ്ണുപ്രസാദ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വില്ലൻ വേഷങ്ങളായിരുന്നു കൂടുതലും കൈകാര്യം ചെയ്തത്. കൈയെത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, രസികൻ, ബെൻ ജോൺസൺ, ലോകനാഥൻ ഐ.എ.എസ്., പതാക, മാറാത്ത നാട് അടക്കമുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയൽ രംഗത്തും സജീവമായിരുന്നു.
സംവിധാനം ഏറെയിഷ്ടപ്പെട്ടിരുന്ന വിഷ്ണു രോഗം മാറി തിരിച്ചുവരുമ്പോൾ ആ മേഖലയിലും തിളങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു. തമിഴിൽ ടി.വി. സീരിയൽ സംവിധാനം ചെയ്തിട്ടുള്ള വിഷ്ണു മലയാളത്തിൽ ചില പ്രോജക്ടുകളുടെ ചർച്ചകൾ തുടങ്ങുമ്പോഴാണ് അസുഖബാധിതനാകുന്നത്.
അച്ഛൻ: ഇടപ്പള്ളി കൃഷ്ണവിലാസത്തിൽ (പനഞ്ചിക്കൽ) പരേതനായ പി.എൻ.രാധാകൃഷ്ണൻ. അമ്മ: പരേതയായ കെ.ശാന്ത. ഭാര്യ: കവിത. മക്കൾ: അഭിരാമി, അനന്യക. സഹോദരി: വിഷ്ണുപ്രിയ.
മൃതദേഹം ശനിയാഴ്ച രാവിലെ 7 മുതൽ 2 വരെ കാക്കനാട് മില്ലുംപടിയിലെ വസതിയായ ലക്‌സികോ നവോദയ എൻക്ലേവിൻ്റെ ക്ലബ് ഹൗസിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം വൈകീട്ട് 3ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.