Follow the FOURTH PILLAR LIVE channel on WhatsApp
മധുര: പ്രാതിനിധ്യ പ്രശ്നം ഉന്നയിച്ച് സി.പി.എം. കേന്ദ്ര കമ്മിറ്റി ഔദ്യോഗിക പാനലിനെതിരെ മത്സം. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രതിനിധി ധോണ്ടിറാം ലിംബാജി കാരാഡ് ആണ് മത്സരത്തിനിറങ്ങിയത്. സി.ഐ.ടി.യുവിൻ്റെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡൻ്റും അഖിലേന്ത്യ വൈസ് പ്രസിഡൻ്റുമാണ് ഇദ്ദേഹം. കാരാഡ് പരാജയപ്പെട്ടുവെങ്കിലും 31 വോട്ട് നേടി.
മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലില്‍ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മത്സരിച്ചതെന്നു അദ്ദേഹം പ്രതികരിച്ചു. കരാഡ് മാത്രമാണ് മത്സരിച്ചത്. മത്സരം ആരോടുമുള്ള പ്രതിഷേധമല്ലെന്നും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ ജനാധിപത്യപരമായ രീതി ഉറപ്പുവരുത്തുകയായിരുന്നു മത്സരത്തിൻ്റെ ലക്ഷ്യമെന്നും കാരാഡ്
പറഞ്ഞു.
ആര് ജനറല്‍ സെക്രട്ടറി ആയാലും ആരൊക്കെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായിവന്നാലും അതിനെ അംഗീകരിക്കും. താന്‍ പാര്‍ട്ടിക്ക് ഒപ്പമാണ്. ഫലത്തേക്കുറിച്ച് ആശങ്കയില്ലെന്നും ഫലമെന്തായാലും പ്രശ്നമല്ലെന്നും കാരാഡ് കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മില്‍ നടക്കുന്നത് ഏകാധിപത്യരീതികളാണെന്ന് പലരും ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍, സി.പി.എമ്മില്‍ ജനാധിപത്യരീതി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍കൂടി വേണ്ടിയാണ് താന്‍ മത്സരിച്ചതെന്നും കാരാഡ് പറഞ്ഞു.