Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: പോപ്പുലർ ഫ്രണ്ട് 2022 സെപ്റ്റംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിലുണ്ടായ അക്രമങ്ങളിൽ കെ.എസ്.ആർ.ടി.സിക്കുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് പോപ്പുലർ ഫ്രണ്ട് 2.42 കോടി രൂപ നഷ്ടപരിഹാരമായി നൽകണം. ഇതു സംബന്ധിച്ച റിപ്പോർട്ട് ക്ലെയിംസ് കമ്മിഷണർ റിട്ട. ജില്ലാ ജഡ്ജി പി.ഡി.ശാർങ്ഗധരൻ ഹൈക്കോടതിയിൽ സമർപ്പിച്ചു.
ഹർത്താൽ ദിനത്തിലെ അക്രമത്തിൽ 5.13 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി എന്ന് കാട്ടിയാണ് കെ.എസ്.ആർ.ടി.സി. ക്ലെയിംസ് കമ്മിഷണർക്ക് അപേക്ഷ നൽകിയത്. എന്നാൽ, ശരാശരി കളക്ഷനടക്കം കണക്കിലെടുത്താണ് 2.42 കോടി രൂപ നൽകണമെന്ന റിപ്പോർട്ട് ക്ലെയിംസ് കമ്മിഷണർ നൽകിയത്.
ഹർത്താൽ ദിവസം സർവീസ് നടത്തിയ 58 ബസുകളുടെ ഗ്ലാസുകൾ കല്ലേറിൽ തകർന്നിരുന്നു. 10 ജീവനക്കാർക്കും ഒരു യാത്രക്കാരനും പരിക്കേറ്റുവെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു.
കെ.എസ്.ആർ.ടി.സിക്കുണ്ടായ നഷ്ടത്തിനു കാരണം പോപ്പുലർ ഫ്രണ്ടാണെന്ന് ക്ലെയിംസ് കമ്മിഷണർ വിലയിരുത്തി. ക്ലെയിംസ് കമ്മിഷണർ നോട്ടീസടക്കം നൽകിയിട്ടും പോപ്പുലർ ഫ്രണ്ട് വ്യക്തമായ വിശദീകരണം നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്.