ഇന്ത്യക്ക് യു.എസ്. തിരഞ്ഞെടുപ്പ് ഫണ്ട് നൽകിയിട്ടില്ലെന്ന് വാഷിങ്ടൺ പോസ്റ്റ്

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടണ്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പിനായി യു.എസ്. ഫണ്ട് നല്‍കിയിരുന്നുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തെറ്റെന്ന് അമേരിക്കയിലെ മുന്‍നിര ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ്. തിരഞ്ഞെടുപ്പിലെ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി യു.എസ്.എ.ഐ.ഡിയില്‍ നിന്ന് ഇന്ത്യയ്ക്ക് 2.1 കോടി ഡോളര്‍ (160 കോടി രൂപ) നല്‍കിയെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കിന് കീഴിലുള്ള ‘ഡോജും’ പറഞ്ഞത്.

യു.എസ്.എ.ഐ.ഡിയില്‍ നിന്നുള്ള 2.1 കോടി ഡോളര്‍ 2022ല്‍ അനുവദിച്ചത് ബംഗ്ലാദേശിനാണ് എന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോർട്ട്. ‘എങ്ങനെയാണ് ഡോജിന്റെ തെറ്റായൊരു അവകാശവാദം ഇന്ത്യയില്‍ രാഷ്ട്രീയക്കൊടുങ്കാറ്റ് ആളിക്കത്തിച്ചത്?’ എന്ന തലക്കെട്ടിലാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

2008ന് ശേഷം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഒരു ഫണ്ടും ഇന്ത്യയ്ക്ക് യു.എസ്.എ.ഐ.ഡിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. യു.എസ്.എ.ഐഡിയുമായി അടുത്ത ബന്ധമുള്ള മൂന്നുപേരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഡോജ് പറഞ്ഞത് കേട്ട് തങ്ങള്‍ ഞെട്ടിയെന്നാണ് ഇതില്‍ ഒരാള്‍ പറഞ്ഞത്. ഡോജ് മറ്റ് പദ്ധതികളുടെ തുകയാണ് ഇന്ത്യക്കായി ചെലവഴിച്ചുവെന്ന് പറയുന്നതെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.

Recent Articles

Related Articles

Special