Follow the FOURTH PILLAR LIVE channel on WhatsApp
കൊല്ലം: ഗാന്ധിവധത്തെ ചൊല്ലി മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ കെ.ആർ.മീരയും ബെന്യാമിനും തമ്മിൽ സമൂഹമാധ്യമങ്ങളിൽ വാക്പോര്. ആദ്യം ഗാന്ധിവധത്തിൽ ഹിന്ദുമഹാസഭയ്ക്കൊപ്പം കോണ്‍ഗ്രസിനെയും വിമർശിച്ച് കെ.ആർ.മീര ഫേസ്ബുക്കിൽ പോസ്റ്റിട്ടു. നാഥുറാം ഗോഡ്സെയെ ഗാന്ധി രക്തസാക്ഷി ദിനത്തിൽ മീററ്റിൽ ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ ആദരിച്ച വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്ന വിമർശനം-
“തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചു കൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ” എന്നായിരുന്നു മീരയുടെ പോസ്റ്റ്.
തുടർന്ന് കോണ്‍ഗ്രസ് നേതാക്കൾ മാത്രമല്ല ചില എഴുത്തുകാരും കെ.ആർ.മീരയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തി.
“ഏത് ഏതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയിൽ വിമർശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റ്. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടം”- കെ.ആർ.മീരയ്ക്ക് മറുപടിയായി ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇതോടെയാണ് വാക്പോര് മുറുകിയത് എന്ന് പറയാം. ബെന്യാമിന്റെ പോസ്റ്റിന് മറുപടിയുമായി മീരയും രംഗത്ത് വന്നു
“ഗാന്ധിനിന്ദയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാൻ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ട് എന്ന് പറഞ്ഞായിരുന്നു കെ.ആർ.മീര മറുപടി ഫേസ്ബുക്കിൽ എഴുതിയത്.
കെ.ആർ.മീരയുടെ പോസ്റ്റിനെ കോൺഗ്രസ് നേതാക്കളായ വി.ടി.ബൽറാം അടക്കമുള്ളവർ രൂക്ഷമായി വിമർശിച്ചു.