വഖഫ് നിയമ ഭേദഗതി ബിൽ അംഗീകരിച്ചു; 11 പേർ എതിർത്തു, റിപ്പോർട്ട് സ്പീക്കർക്ക് കൈമാറും

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ റിപ്പോര്‍ട്ട് സംയുക്ത പാർലമെൻ്ററി സമിതി അംഗീകരിച്ചു. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറുമെന്ന് സമിതി ചെയര്‍മാന്‍ ജഗ്ദാംബിക പാല്‍ അറിയിച്ചു.

ബുധനാഴ്ച രാവിലെ ചേര്‍ന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തിലാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ 14 ഭേദഗതികള്‍ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഈ ഭേദഗതികള്‍ കൂടി ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. 665 പേജുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസം രാത്രിയാണ് പ്രതിപക്ഷാംഗങ്ങള്‍ക്ക് കൈമാറിയിരുന്നത്. അപ്പോള്‍തന്നെ പ്രതിപക്ഷം ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇത്രയും നീണ്ട റിപ്പോര്‍ട്ട് രാവിലെയാകുമ്പോഴേക്ക് എങ്ങനെ പഠിക്കാനാകുമെന്നതടക്കം പ്രതിപക്ഷം വിമര്‍ശനമായി ഉന്നയിച്ചിരുന്നു.

പ്രതിപക്ഷ അംഗങ്ങളെല്ലാംതന്നെ റിപ്പോര്‍ട്ടിനെതിരേ വിയോജനക്കുറിപ്പ് നല്‍കിയിട്ടുണ്ട്. 16 പേർ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും 11 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു. ഡി.എം.കെയില്‍ നിന്ന് എ.രാജ, തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് കല്യാണ്‍ ബാനര്‍ജി തുടങ്ങിയവരെല്ലാം വിയോജനക്കുറിപ്പ് നല്‍കുകയും എതിരെ വോട്ടുചെയ്യുകയും ചെയ്തു.

ഭേദഗതികളടങ്ങിയ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിക്കലാണ് അടുത്ത നടപടിക്രമം. ജനുവരി 29ന് മുമ്പ് റിപ്പോര്‍ട്ട് കൈമാറാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടത് ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ച നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുമ്പു തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ തീരുമാനം.

Recent Articles

Related Articles

Special