Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂർ: കലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ ആക്രമണം നടത്തിയ സംഭവത്തിൽ കെ.എസ്.യു. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, സംസ്ഥാന ട്രഷറർ സച്ചിൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ് എന്നിവർ പൊലീസ് കസ്റ്റഡിയിൽ. ആക്രമണത്തിൽ ഉൾപ്പെട്ട കണ്ടാൽ അറിയുന്ന 10 പേർക്കെതിരെ കൂടി കേസെടുത്തതായാണ് വിവരം. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം അക്രമത്തിന് ശേഷം കെ.എസ്.യുക്കാര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് ആംബുലന്‍സ് ആണെന്നു വ്യക്തമായി. തങ്ങള്‍ സേഫാണെന്ന് പറഞ്ഞ് അക്രമികള്‍ ആംബുലന്‍സില്‍ നിന്നുള്ള സെൽഫി വാട്ട്സാപ്പ് സ്റ്റാറ്റസാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നു. സെന്റ് തോമസ് കോളജിലെ മുന്‍ ചെയര്‍മാന്‍ എല്‍വിന്‍ ആണ് വാട്ട്സാപ്പ് സ്റ്റാറ്റസ് ഇട്ടത്.
ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള എസ്.എഫ്.ഐ. കേരളവർമ്മ കോളേജ് യൂണിറ്റ് സെക്രട്ടറി ആശിഷ് കൃഷ്ണയുടെ മൊഴി അടിസ്ഥാനമാക്കിയാണ് മാള പോലീസ് എഫ്.ഐ.ആർ. രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തത്. ആലുവയിൽ നിന്നാണ് അക്രമികളെ മാള പോലീസ് പിടികൂടിയത്.
കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗോകുലിന്റെ നേതൃത്വത്തിൽ ഇരുമ്പ് വടിയടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ സംഘമാണ് കഴിഞ്ഞ ദിവസം മത്സരാർഥികളെ ആക്രമിച്ചത്. കലോത്സവ വേദിയിൽ നിന്ന് വിദ്യാർഥികളെ സംഘാടകർ തല്ലി ഓടിക്കുകയായിരുന്നു. 7 മണിക്ക് ആരംഭിക്കേണ്ട നാടക മത്സരം അടക്കമുള്ളവ രാത്രി 12 മണി കഴിഞ്ഞിട്ടും തുടങ്ങാത്തതിന്റെ കാരണം അന്വേഷിച്ചതിനു പിന്നാലെയാണ് സംഘാടകർ വിദ്യാർഥികളെ ആക്രമിച്ചത്. സംഘടകരുടെ ബാഡ്‌ജ് ധരിച്ചിരുന്ന കെ.എസ്.യു.–യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയുധങ്ങളുമായി സംഘടിച്ചെത്തി വിദ്യാർഥികളെ കലോത്സവ വേദിയിൽ നിന്ന് അടിച്ചോടിക്കുകയായിരുന്നു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.





















