ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി നടത്തിയ റിപ്പബ്ലിക് വിരുന്നില്‍ നിന്ന് വിട്ടു നിന്ന് നടന്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. ഗവര്‍ണറുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് സല്‍ക്കാരം ബഹിഷ്‌കരിച്ചത് എന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഭരണകക്ഷിയായ ഡി.എം.കെയും നേരത്തെ ഗവർണറുടെ വിരുന്ന് ബഹിഷ്കരിച്ചിരുന്നു.
ഗവര്‍ണർ രവി നടത്തുന്ന വിരുന്നില്‍ ഡി.എം.കെയുടെ ഒരു പ്രതിനിധിയും പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വളരെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ്, വിടുതലൈ മക്കള്‍ കച്ചി, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവയും വിരുന്നില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എം.ഡി.എം.കെ. നേതാവ് വൈകോയും ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് നടൻ വിജയുടെ പുതിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകവും വിരുന്ന് ബഹിഷ്കരിച്ചത്.
ഗവര്‍ണര്‍ അധികാരമേറ്റ ദിവസം മുതല്‍ സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുകയാണെന്നും, ഗവര്‍ണര്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണെന്നും എം.ഡി.എം.കെ. നേതാവ് വൈകോ ആരോപിച്ചു. ഭരണഘടനയെയും ഫെഡറലിസത്തെയും നിയമസഭയുടെ അധികാരത്തെയും ഗവര്‍ണര്‍ അനാദരിക്കുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പി.ഷണ്‍മുഖവും അഭിപ്രായപ്പെട്ടു.