തിരുവനന്തപുരം: ഒരു വിഭാഗം സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ബുധനാഴ്ച നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. പ്രതിപക്ഷത്തെ 15 സംഘടനകളും സി.പി.ഐ. അനുകൂല സംഘടനയായ ജോയിൻ്റ് കൗൺസിലുമാണ് സമരം നടത്തുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ ഡയസ്‌നോൺ ആയി കണക്കാക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജോലിക്കു ഹാജരാകാത്തവരുടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ കുറയ്ക്കും. അനധികൃത അവധികളും ഡയസ്നോണിൽ ഉൾപ്പെടുത്തും.
സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരുള്ള ഓഫിസുകൾക്കു പൊലീസ് സംരക്ഷണം നൽകും. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, ഡി.എ. കുടിശ്ശിക വെട്ടിക്കുറച്ചതു പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക എന്നിവയാണു പ്രധാന ആവശ്യങ്ങൾ. സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ ഓഫിസുകളിലും ജില്ലാ തലത്തിലും സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും.