Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: മെക് സെവനെതിരെ കാന്തപുരം വിഭാഗം രംഗത്ത്. മെക് സെവന്റെ പേരെടുത്തു പറയാതെയാണ് കാന്തപുരം വിഭാഗത്തിന്റെ വിമർശനം. അന്യപുരുഷന്മാരുടെ മുന്നിലും ഇടകലർന്നും സ്ത്രീകൾ കായികാഭ്യാസം നടത്തുന്നത് അനുവദനീയമല്ലെന്ന് കാന്തപുരം വിഭാഗം സമസ്ത മുശാവറ വ്യക്തമാക്കി.
ഇസ്‌ലാം മതവിശ്വാസത്തിന് ഹാനികരമാവുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് അനുവദനീയമല്ലെന്നും മുശാവറ വ്യക്തമാക്കി. സുന്നികൾ ഇക്കാര്യങ്ങളിൽ ജാഗ്രതപുലർത്തി വിശ്വാസാചാരങ്ങളും നയങ്ങളും മുറുകെപ്പിടിച്ച് ജീവിക്കണമെന്നും മുശാവറ യോഗം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
എന്നാൽ ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യംനൽകുന്നുണ്ട്. ജീവിതശൈലീരോഗങ്ങൾ തടയാനും ശാരീരിക ഉണർവിനും മതനിയമങ്ങൾക്ക് വിധേയമായ വ്യായാമത്തിന് പ്രശ്നമില്ലെന്നും കാന്തപുരം വിഭാഗം സമസ്ത മുശാവറ പത്രക്കുറിപ്പിൽ അറിയിച്ചു.
മുശാവറ യോഗം ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ല്യാർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ല്യാർ യോഗത്തിന്റെ അധ്യക്ഷനായി. സയ്യിദ് അലി ബാഫഖി തങ്ങൾ, കെ.എസ്.ആറ്റക്കോയ തങ്ങൾ കുമ്പോൽ, പി.അബ്ദുൽഖാദിർ മുസ്‌ല്യാർ പൊൻമള, കെ.പി.മുഹമ്മദ് മുസ്‌ല്യാർ കൊമ്പം, പി.വി.മൊയ്തീൻകുട്ടി മുസ്‌ല്യാർ താഴപ്ര, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നീ പണ്ഡിതർ സംസാരിച്ചു.