ചെന്നൈ: നയപ്രഖ്യാപന പ്രസംഗം നടത്താതെ കുപിതനായി തമിഴ്നാട് ഗവർണർ ആർ.എൻ.രവി നിയമസഭ വിട്ടിറങ്ങി. നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ ദേശീയ ഗാനത്തിനുപകരം തമിഴ് നാടിന്റെ സംസ്ഥാനഗീതമായ തമിഴ് തായ് വാഴ്ത്ത് പാടിയതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഗവർണർ പോയതിനുശേഷം സ്പീക്കർ എം.അപ്പാവ് നയപ്രഖ്യാപനം വായിച്ചു.
സംസ്ഥാന ഗീതം ആലപിക്കും മുമ്പ് ദേശീയഗാനം പാടണമെന്ന ഗവർണറുടെ ആവശ്യം തള്ളിയതിനെത്തുടർന്നാണ് സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൻ്റെ ഒരു വരി പോലും വായിക്കാതെ രവി ഇറങ്ങിപ്പോയത്. ഗവർണർക്കെതിരെ ഡി.എം.കെ. സഖ്യ എം.എൽ.എമാർ നിയമസഭയിൽ പ്രതിഷേധിച്ചു. ഗവർണർക്കെതിരെ പ്രതിഷേധവുമായി കറുത്ത ബാഡ്ജ് ധരിച്ചാണ് കോൺഗ്രസ് അംഗങ്ങൾ എത്തിയത്.
നിയമസഭയിൽ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണർ ആർ.എൻ.രവിയും തമിഴ്നാട് സർക്കാരും നേർക്കുനേർ വരുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഫെബ്രുവരിയിലും നയപ്രഖ്യാപന പ്രസംഗം നടത്താൻ ഗവർണർ തയ്യാറായിരുന്നില്ല. നയപ്രഖ്യാപനത്തിന്റെ കരടിൽ സത്യത്തിൽനിന്ന് വളരെ അകലമുള്ളതും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുള്ള നിരവധി ഭാഗങ്ങളുണ്ടെന്നും ഗവർണർ പറഞ്ഞിരുന്നു.
2022ൽ, പ്രസംഗത്തിലെ ‘ദ്രാവിഡ മോഡൽ’ എന്ന പദപ്രയോഗത്തിന് പുറമെ ബി.ആർ.അംബേദ്കർ, പെരിയാർ, സി.എൻ.അണ്ണാദുരൈ എന്നിവരുടെ പേരുകളുള്ള ഭാഗങ്ങളും തമിഴ്‌നാട്ടിലെ ക്രമസമാധാനത്തെക്കുറിച്ചുള്ള ചില പരാമർശങ്ങളും വായിക്കാൻ ആർ.എൻ.രവി വിസമ്മതിച്ചിരുന്നു. ഗവർണറുടെ പ്രസംഗം രേഖപ്പെടുത്താതെ ഔദ്യോഗിക പ്രസംഗം മാത്രം രേഖപ്പെടുത്തണമെന്ന പ്രമേയം സഭ അംഗീകരിച്ചതോടെ ദേശീയ ഗാനത്തിന് കാത്തുനിൽക്കാതെ അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു.
തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയ ഗാനത്തെയും ഒരിക്കൽക്കൂടി അപമാനിച്ചുവെന്ന് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിച്ചു. ‘ഇന്ന് ഗവർണർ സഭയിൽ എത്തിയപ്പോൾ തമിഴ് തായ് വാഴ്ത്ത് മാത്രമേ ആലപിച്ചിട്ടുള്ളൂ. ഗവർണർ സഭയുടെ ഭരണഘടനാപരമായ കടമയെക്കുറിച്ച് ആദരവോടെ ഓർമ്മിപ്പിക്കുകയും സഭാനേതാവായ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും ബഹുമാനപ്പെട്ട സ്പീക്കറോടും ദേശീയഗാനം ആലപിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ അവർ അത് നിഷേധിക്കുകയാണുണ്ടായത്. ഗൗരവതരമായ കാര്യമാണിത്.’ -രാജ്ഭവൻ ട്വിറ്ററിൽ കുറിച്ചു.