ബ്രിസ്ബെയ്ൻ: ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളായ ആർ.അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് അശ്വിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.
ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് അശ്വിൻ തന്‍റെ തീരുമാനം അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയിൽ ഇത് തൻ്റെ അവസാന ദിവസമാണെന്ന് 38കാരന്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ്.
13 വര്‍ഷത്തെ കരിയറില്‍ 106 ടെസ്റ്റുകളില്‍ ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞ അശ്വിന്‍ 537 വിക്കറ്റുകളാണ് നേടിയത്. ഏകദിനത്തില്‍ 116 മത്സരങ്ങളില്‍ നിന്നായി 156 വിക്കറ്റുകളും ഈ വെറ്ററന്‍ താരം നേടിയിട്ടുണ്ട്. ടി20ല്‍ 72 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
ബാറ്റ് കൊണ്ടും ടീമിന് മികച്ച സംഭാവനകള്‍ താരം നല്‍കിയിട്ടുണ്ട്. ടെസ്റ്റില്‍ 6 സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുള്ള താരം ഓള്‍റൗണ്ടര്‍ എന്ന പദവിക്ക് എന്തുകൊണ്ടും അര്‍ഹനാണ്. ടെസ്റ്റില്‍ 3,503 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഏകദിനത്തില്‍ 707 റണ്‍സ് ആണ് സമ്പാദ്യം. ഏകദിനത്തേക്കാള്‍ ടെസ്റ്റിലാണ് ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് തെളിയിച്ചത്.