Follow the FOURTH PILLAR LIVE channel on WhatsApp
ആലപ്പുഴ: ബി.ജെ.പി.-ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയായിരിക്കേ എസ്.ഡി.പി.ഐക്കാർ കൊലപ്പെടുത്തിയ കൊല്ലപ്പെട്ട അഡ്വ.രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ അഡ്വ.ലിഷ രഞ്ജിത് പരിവാറുമായി പിണങ്ങി. അവർ സംഘപരിവാർ സംഘടനയായ ഭാരതീയ അഭിഭാഷക പരിഷത്തിലെ അംഗത്വം പുതുക്കിയില്ല.
തന്റെ ഭർത്താവിനോട് പരിവാർ നീതി പുലർത്തിയില്ല എന്ന പരാതിയുമായാണ് ലിഷ മാറനില്ക്കുന്നത്. രഞ്ജിത്തിന്റെ കൊലപാതകക്കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവർത്തകർക്കായി കോടതിയിൽ ഹാജരായ അഭിഭാഷകൻ അഡ്വ.ജോൺ എസ്.റാൽഫിനെ അഭിഭാഷക പരിഷത്തിന്റെ പരിപാടിയിൽ പ്രഭാഷകനായി വിളിച്ചത് ലിഷയ്ക്ക് വലിയ മനോവിഷമത്തിനു കാരണമായിരുന്നു.

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ഭാഗമായി ജൂലായ് 22ന് എം.കെ.ഡി. ഹാളിൽ പ്രഭാഷണം നടത്തിയത് ജോൺ എസ്.റാൽഫ് ആണ്. പരിപാടിയിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ സംഘടനാ ഭാരവാഹികളോട് ലിഷ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. പ്രഭാഷകനെച്ചൊല്ലി ഭാരവാഹികൾക്കിടയിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നാണു സൂചന.
അഭിഭാഷക പരിഷത്തിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു രഞ്ജിത്. ലിഷ 19 വർഷമായി അംഗവും. പ്രതികൾക്കായി ആലപ്പുഴയിലെ അഭിഭാഷകർ ആരും ഹാജരാകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയിൽനിന്നുള്ള ജോൺ എസ്.റാൽഫ് വിചാരണ നടന്ന മാവേലിക്കര കോടതിയിൽ ഹാജരായത്.