Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിന് പിന്നാലെ ഒളിവിൽ പോയ നടി കസ്തൂരി അറസ്റ്റിൽ. ഹൈദരാബാദിൽ നിന്ന് തമിഴ്നാട് പൊലീസാണ് കസ്തൂരിയെ അറസ്റ്റ് ചെയ്തത്. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബി.ജെ.പി. അനുഭാവിയായ നടിയുടെ പ്രസംഗം. ചെന്നൈ എഗ്മോറിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിലാണ് നടിയുടെ വിവാദ പരാമർശമുണ്ടായത്. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. നടിക്കെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയർന്നിരുന്നു.
തെലുങ്ക് സംസാരിക്കുന്ന സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം പൊതുപരിപാടിയിൽ സംസാരിച്ചു എന്നാണ് നടിക്കെതിരെയുള്ള കേസ്. വിവിധ സംഘടനകൾ നൽകിയ പരാതിയിൽ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസെടുത്തതിന് പിന്നാലെ കസ്തൂരി മുൻകൂർ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ രൂക്ഷവിമർശനത്തോടെയാണ് കോടതി ഹർജി തള്ളിയത്. പൊട്ടിത്തെറിക്കാൻ പോകുന്ന ബോംബ് പോലെയാണ് നടി കസ്തൂരിയുടെ വിദ്വേഷ പ്രസംഗമെന്നാണ് മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ചത്.