29 C
Trivandrum
Tuesday, March 25, 2025

പെട്ടി പ്രശ്‌നം യാദൃച്ഛികമായി വന്നത്, ഉപേക്ഷിക്കേണ്ട പ്രശ്‌നമല്ലെന്ന് സി.പി.എം. സെക്രട്ടറി

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട്: കോൺഗ്രസിനെതിരായ കള്ളപ്പണ ആരോപണം യാദൃച്ഛിമായി വീണുകിട്ടിയതാണെന്നും അത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ട പ്രശ്‌നമല്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പെട്ടി വിഷയം ചർച്ചയാക്കുന്നതിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിനെതിരായ കള്ളപ്പണ ആരോപണം പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിൽ അഭിപ്രായ ഭിന്നതയെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു സെക്രട്ടറി. താൻ പറഞ്ഞതാണ് പാർട്ടി അഭിപ്രായം. അതല്ലാത്തത് സി.പി.എമ്മിന്റെ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ബാഗിന്റെ പിന്നാലെ പോവുന്ന പാർട്ടിയല്ല സി.പിഎം. ബാഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വന്നതാണ്, രാഷ്ട്രീയ പ്രശ്‌നമായി വന്നതല്ല. യാദൃച്ഛികമായി വന്ന, വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഉപേക്ഷിക്കേണ്ട പ്രശ്നമല്ല. ശരിയായി അന്വേഷണം നടത്തണം. വസ്ത്രം കൊണ്ടുപോവുകയാണെന്ന് പറഞ്ഞത് തെറ്റാണെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. നീലയും കറുത്തതുമുൾപ്പടെ ബാഗുകൾ കുഴൽപ്പണവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയ പ്രശ്നമാണ്. ഇതുൾപ്പെടെ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടും -ഗോവിന്ദൻ പറഞ്ഞു.

ബാഗ് മാത്രം ഫോക്കസ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ബാഗ് യാദൃച്ഛികമായി വീണുകിട്ടിയ സംഭവമാണ്. എൽ.ഡി.എഫിന് തെറ്റ് പറ്റിയിട്ടില്ല. തെളിവ് ഇല്ലാതെ തന്നെ ആളുകൾക്ക് കാര്യം മനസിലായിട്ടുണ്ട്. പെട്ടി വിഷയം അടഞ്ഞ അധ്യായമേയല്ല. നിയോജകമണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്. എന്നാൽ അതാണ് എല്ലാം എന്ന് കാണേണ്ടതില്ല. അതിശക്തമായ തിരിച്ചടി രാഹുൽ ഇവിടെ ഏറ്റുവാങ്ങും -അദ്ദേഹം പറഞ്ഞു.

പാലക്കാടാണ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. പാലക്കാട് ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്നു എന്നത് എൽ.ഡി.എഫിനെ സംബന്ധിച്ച് ആവേശകരമായ കാര്യമാണ്. ഇ.ശ്രീധരന് കിട്ടിയ വോട്ട് എന്തായാലും ബി.ജെ.പിക്ക് കിട്ടാൻ പോകുന്നില്ല. ഷാഫി പറമ്പിലിന് കിട്ടിയ വോട്ട് ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടില്ല. എൽ.ഡി.എഫ്. നല്ല രീതിയിൽ മുന്നേറുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വളരെ ശക്തമായ അവമതിപ്പ് മണ്ഡലത്തിൽ മാത്രമല്ല, കേരളത്തിലുടനീളമുണ്ട്. ഇതൊക്കെ സ്വാഭാവികമായി വോട്ടായി മാറുമെന്നും ഗോവിന്ദൻ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks