29 C
Trivandrum
Monday, June 30, 2025

സ്ഥാനാര്‍ത്ഥിയായി ഡി.സി.സി. നിര്‍ദ്ദേശിച്ചത് മുരളീധരനെ; പാലക്കാട് യു.ഡി.എഫില്‍ കത്ത് വിവാദം

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായി കെ..മുരളീധരന്റെ പേരാണ് ഡി.സി.സി. നിര്‍ദ്ദേശിച്ചത് എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത് . ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്താണ് പുറത്തായത്.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയര്‍മാനുമായ വി.ഡി.സതീശന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുമുള്ള ദീപ ദാസ് മുന്‍ഷി എന്നിവര്‍ക്കൊപ്പം എ.ഐ.സി.സി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനും അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.

ബി.ജെ.പിയെ തുരത്താന്‍ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ ഡി.സി.സി. പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.സി.സി. ഭാരവാഹികള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കി. പാലക്കാട് ബി.ജെ.പിയെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് ബി.ജെ.പിയുടെ വളര്‍ച്ചയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. പാലക്കാട് നിയോജക മണ്ഡലത്തില്‍ താഴേത്തട്ടിലടക്കം ജനപിന്തുണ നേടിയെടുക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥി തന്നെ വേണം. ഇടത് അനുഭാവികളുടെ അടക്കം വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി വന്നാലേ മണ്ഡലത്തില്‍ ജയിക്കാനാവൂ.

മണ്ഡലത്തിലെ താഴേത്തട്ടിലടക്കം വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി അഭിപ്രായം തേടിയ ശേഷം ഡി.സി.സി. കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യമാണ് ഏകസ്വരത്തില്‍ മുന്നോട്ട് വെക്കുന്നത്. പാലക്കാട് ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതില്‍ ഒരു തരത്തിലും പരീക്ഷണം നടത്താന്‍ സാധിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Recent Articles

Related Articles

Special