Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടൻ മോഹൻരാജ് (69) അന്തരിച്ചു. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലന്റെ പേരിൽ സുപരിചിതനായിരുന്ന അദ്ദേഹം പാർക്കിങ്‌സൺ രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളം സുകുമാരൻ നികേതനിൽ വ്യാഴം പകൽ 3.25നായിരുന്നു അന്ത്യം.
എൻഫോഴ്‌സ്മെന്റ് അസിസ്റ്റന്റ് കമീഷണറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്. കഴുമലൈ കള്ളൻ, ആൺകളെ നമ്പാതെ എന്നീ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 1988ൽ കെ.മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ മൂന്നാംമുറ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലെത്തി. പിന്നീടഭിനയിച്ച കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ അദ്ദേഹം സ്ഥിരമായ ഇടം നേടി.
ആറാം തമ്പുരാൻ, നരസിംഹം, ഏയ് ഓട്ടോ, മായാവി, അർഥം, ഷാർജ ടു ഷാർജ തുടങ്ങി മുന്നൂറോളം സിനിമകളിൽ മോഹൻരാജ് അഭിനയമികവ് തെളിയിച്ചു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനനിയിച്ചിട്ടുണ്ട്. 2008നു ശേഷം രണ്ട് മലയാള സിനിമകളിൽ മാത്രമാണ് മോഹൻരാജ് അഭിനയിച്ചത്. 2022ൽ മമ്മുട്ടി നായകനായി എത്തിയ റൊഷാക്ക് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
മോഹൻരാജ് ചെന്നൈയിലായിരുന്നു സ്ഥിരതാമസം. ചികിത്സയുടെ ഭാഗമായാണ് നാട്ടിലെത്തിയത്. ഭാര്യ: ഉഷ (ഹൗസിങ് ആൻഡ് അർബൻ കോർപറേഷൻ ലിമിറ്റഡ്, ചെന്നൈ), മക്കൾ: ജെയ്ഷ്മ, കാവ്യ. സംസ്‌കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.