29 C
Trivandrum
Saturday, July 12, 2025

ഹിന്ദു പറഞ്ഞ കൈസന്‍ ചില്ലറക്കാരല്ല

Follow the FOURTH PILLAR LIVE channel on WhatsApp 

മുംബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിമുഖം തരപ്പെടുത്തിക്കൊടുത്തത് പി.ആര്‍. ഏജന്‍സിയായ കൈസന്‍ ആണെന്ന് ദ ഹിന്ദു ദിനപത്രത്തിന്റെ വിശദീകരണം. മലപ്പുറത്തെക്കുറിച്ചു മുഖ്യമന്ത്രിയുടെ പേരില്‍ പത്രത്തില്‍ വന്ന പരാമര്‍ശം വിവാദമാവുകയും അത്തരമൊരു പരാമര്‍ശം മുഖ്യമന്ത്രി നടത്തിയിട്ടേയില്ല എന്ന വാദവുമായി അദ്ദേഹത്തിന്റെ ഓഫീസ് രംഗത്തുവരികയും ചെയ്തതോടെയാണ് പി.ആര്‍. ഏജന്‍സിയുടെ ഇടപെടല്‍ സംബന്ധിച്ച വിശദീകരണം ഹിന്ദു നല്കിയത്. ഇതോടെ ആരാണ് കൈസന്‍ എന്ന അന്വേഷണത്തിലാണ് എല്ലാവരും.

കൈസന്‍ ചില്ലറക്കാരല്ല. കമ്മ്യൂണിക്കേഷന്‍ രംഗത്തെ വന്‍തോക്കുകളായ അവര്‍ 17 വര്‍ഷമായി പ്രവര്‍ത്തനരംഗത്തുണ്ട്. 2008ല്‍ പ്രവര്‍ത്തനമാരംഭിച്ച കൈസന്റെ സേവനം ഇന്ത്യയിലാകെ ലഭ്യമാണ്. 80 വിപണികളിലായി അവരുടെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുന്നു. പബ്ലിക് റിലേഷന്‍സിനു പുറമെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളിലും അവരുണ്ട്.

വിനീത് ഹാന്‍ഡയാണ് കൈസന്‍ സ്ഥാപകന്‍. അദ്ദേഹം തന്നെയാണ് സി.ഇ.ഒ. ഡയറക്ടര്‍ ആശിഷ് ഗുപ്ത, പ്രസിഡന്റ് നിഖില്‍ പവിത്രന്‍, വൈസ് പ്രസിഡന്റ് അങ്കിത മാലിക് തുടങ്ങിയവരാണ് തലപ്പത്ത്. എസ്.കെ.പ്രിയദര്‍ശിനി, മോഹിത് ഗാന്ധി, സൊനാലി ചക്രവര്‍ത്തി, അദീബ അമീന്‍ ഭട്ട്, അഭിഷേക് ദീക്ഷിത് എന്നിവരും കൈസന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.

പെറിയര്‍, ഫ്രഷ് ടു ഹോം, ടാറ്റ പവര്‍, ഫിക്കി, അസോചം, അല്ലാന, അയ്വ, കോര്‍ടെവ, ഫാബ് ഇന്ത്യ, ഹാമര്‍, കോയിന്‍സ്വിച്, വയാകോം 18, എന്റര്‍പ്രൈസ് അയര്‍ലന്‍ഡ്, ട്രേഡ് ഇന്‍വെസ്റ്റ്‌മെന്റ് ക്വീന്‍സ്ലാന്‍ഡ്, മാരിയറ്റ് എന്നിവരെല്ലാം കൈസന്റെ ഇടപാടുകാരാണ്. ഇത്രയും സ്വാധീനമുള്ള കൈസന്‍ കേരള മുഖ്യമന്ത്രിയുടെ പി.ആര്‍. ചുമതല ഏറ്റെടുത്തിട്ടുണ്ടോ എന്ന വലിയ ചോദ്യം അവശേഷിക്കുന്നു. അങ്ങനെ ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അവരെ അതിനു ചുമതലപ്പെടുത്തിയത് ആരെന്നത് അതിലും വലിയ ചോദ്യമാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks