ഐ.ഐ.ടിയിൽ നിന്ന് ഐ.എഫ്.എഫ്.കെയിലെത്തിയ ശിവരഞ്ജിനി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഒരു ബ്യൂട്ടി പാർലറിൽ നടക്കുന്ന സിനിമയാണ് വിക്ടോറിയ. ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന യുവതിയാണ് ടൈറ്റിൽ കഥാപാത്രം. വിക്ടോറിയയുടെ വികാരങ്ങളും അതിലുണ്ടാവുന്ന മാറ്റങ്ങളുമൊക്കെയാണ് വിഷയം. 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളം സിനിമ ടുഡേയിലാണ് വിക്ടോറിയ പ്രദർശിപ്പിച്ചത്. ജെ.ശിവരഞ്ജിനിയാണ് ചിത്രമൊരുക്കിയത്.

വിക്ടോറിയയുടെ തിരക്കഥയും ചിത്രസംയോജനവും സംവിധാനവുമൊക്കെ നിര്‍വഹിച്ച ഈ പെൺകുട്ടി ചില്ലറക്കാരിയല്ല. ഐ.ഐ.ടി. ബോംബെയിലെ ഗവേഷണ വിദ്യാ‌‌ർഥിനിയാണ് ചലച്ചിത്രകാരിയായി രൂപം മാറി ഐ.എഫ്.എഫ്.കെയിലെത്തിയത്. അങ്കമാലി സ്വദേശിനി ശിവരഞ്ജിനിയുടെ ആദ്യ സിനിമ കൂടിയാണിത്.

അങ്കമാലിയിലെ ഒരു ബ്യൂട്ടിപാർലറിൽ പോയപ്പോൾ സംവിധായികയ്ക്ക് കിട്ടിയ കഥാതന്തുവിൽ നിന്നാണ് വിക്ടോറിയ സിനിമയുടെ യാത്ര ആരംഭിക്കുന്നത്. അന്ന് ഒറ്റവരിയിൽ എഴുതിയിട്ട വിക്ടോറിയയാണ് ഇന്ന് ഐ.എഫ്.എഫ്.കെ. വരെ എത്തിനിൽക്കുന്നത്. ഈ സിനിമയിൽ സ്‍ത്രീകള്‍ മാത്രമാണ് പ്രധാനമായും ഉള്ളത്. പുരുഷൻമാരുടെ ശബ്‍ദം മാത്രമേ ഉള്ളൂ. പശ്ചാത്തലത്തില്‍ നടന്നുപോകുന്ന പുരുഷൻമാരുടെ മുഖവും അവ്യക്തമായാണ് കാണിക്കുന്നത്. മിക്കവരും പുതുമുഖങ്ങളാണ്. കലാഭവനിൽ നടന്ന ആദ്യ പ്രദർശനത്തിനു ശേഷം മികച്ച പ്രേക്ഷക പ്രതികരണമാണ് വിക്ടോറിയയ്ക്കു ലഭിച്ചത്.

സംഭവബഹുലമായ ഒരു ബ്യൂട്ടി പാർലറിനുള്ളിലെ ദൈനംദിന ജീവിതത്തിൻ്റെ ദൈർഘ്യമേറിയ ടേക്കിലാണ് വിക്ടോറിയ പ്രധാനമായും നിർമ്മിച്ചിരിക്കുന്നത്. ആശയവിനിമയത്തിനുള്ള ഫലപ്രദമായ മാധ്യമമായി ശരീരത്തെ വിക്ടോറിയ അവതരിപ്പിക്കുകയാണ്. പാർലറിലെ ഓരോ സ്പർശനവും ചിലർക്ക് ആശ്വാസവും ചിലർക്ക് സന്തോഷവും ചിലർക്ക് ആത്മവിശ്വാസവുമാണ്. ത്രെഡിങ്, ബ്ലീച്ചിങ്, പെഡിക്യൂർ അല്ലെങ്കിൽ ഹെയർ ഡൈയിങ് എന്നിവയാണെങ്കിലും, ഈ ശാരീരിക ഇടപെടലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പാർലറിൻ്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ ഓരോ പ്രവൃത്തിയിലും ശരീരം അല്ലെങ്കിൽ ശരീരഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു, അത് ശ്രദ്ധാപൂർവം വാത്സല്യത്തോടെ കൈകാര്യം ചെയ്യപ്പെടുന്നു.

പരിചരണത്തിൻ്റെ പോസിറ്റീവ് ഫലങ്ങളുടെ സ്വീകർത്താവായി മാത്രം ശരീരം സിനിമയിൽ കാണിക്കുന്നില്ല. വിക്ടോറിയയ്ക്ക് അനുഭവിക്കേണ്ടി വന്ന ശാരീരിക പീഡനത്തിൻ്റെ അടയാളങ്ങൾ വാക്സിങ് സമയത്ത് കട്ടുകളിലൂടെ കാണിക്കുന്നത് ഉദാഹരണം. എന്നാൽ ശരീരത്തിലെ മുറിവുകൾ അറിഞ്ഞോ അറിയാതെയോ മറ്റ് ശരീരങ്ങളുടെയും ശാരീരിക അടുപ്പങ്ങളുടെയും സാന്നിധ്യം കൊണ്ട് സുഖപ്പെടുത്തുന്നു. സിനിമയിലെ പൂവൻകോഴിയുടെ സാന്നിദ്ധ്യം പുരുഷ സാന്നിധ്യത്തിനും മറ്റു പലതിനും ഒരു ഉപമയായി വായിക്കപ്പെടുന്നുണ്ട്.

ഹാൻഡ്‌ഹെൽഡ് ഷോട്ടുകൾ വിക്ടോറിയയുടെ വിറയ്ക്കുന്ന ആന്തരികതയെ മറക്കാതിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. സിങ്ക് സൗണ്ടിൽ റെക്കോഡു ചെയ്‌ത സിനിമ, വ്യത്യസ്ത തീമുകളുടെ സ്വരസൂചകങ്ങളാൽ നിറഞ്ഞിരിക്കുന്ന പ്രതലത്തിൻ്റെ ശബ്ദതലം ഫലപ്രദമായി പിടിച്ചെടുക്കുന്നു – ആനന്ദം, സമ്മർദ്ദം, സംസാരം, പ്രതിസന്ധി എന്നിവ. ആന്തരിക വൈരുദ്ധ്യങ്ങളും ബാഹ്യപ്രതിസന്ധികളും ഒരുപോലെ നേരിടുമ്പോൾ തന്നെ ഒരു യുവ ബ്യൂട്ടീഷ്യൻ്റെ സ്വഭാവ സവിശേഷതകൾ അനായാസം ഉൾക്കൊള്ളുന്ന വിക്ടോറിയയായി മീനാക്ഷി ജയൻ മികച്ച പ്രകടനം കാഴ്ചവെച്ചു.

തന്റെ ഹൈസ്കൂൾ കാലഘട്ടം മുതൽക്കേ സിനിമയെന്ന ആഗ്രഹം ഉള്ളിൽ കൊണ്ടുനടന്ന ശിവരഞ്ജിനി അവസാന വർഷ എൻജിനീയറിങ്ങിന് പഠിക്കുമ്പോഴാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (എൻ.ഐ.ഡി.) ഫിലിം കോഴ്സിനെക്കുറിച്ച് അറിയുന്നത്. എൻജിനീയറിങ്ങിന് ശേഷം എൻ.ഐ.ഡിയിൽ ഫിലിം ആൻഡ് വീഡിയോ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം ചെയ്തത് സംവിധാനം, എഡിറ്റിങ്, തിരക്കഥാരചന എന്നിവയിൽ കൂടുതൽ അറിവ് നേടി. പ്രധാനപ്പെട്ട ഈ മൂന്ന് മേഖലയും വിക്ടോറിയ സിനിമയിൽ വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും ഏറെ ആസ്വദിച്ചാണ് ഓരോന്നും ചെയ്തതെന്ന് ശിവരഞ്ജിനി പറയുന്നു. അണിയറപ്രവർത്തകരിൽ അധികവും സുഹൃത്തുക്കൾ തന്നെയായത് 20 ദിവസം നീണ്ടുനിന്ന ഷൂട്ടിങ് എളുപ്പമാക്കിയെന്നും അവർ പറഞ്ഞു.

കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ.കരുണിനൊപ്പം ശിവരഞ്ജിനി

കേരള ചലച്ചിത്ര വികസന കോർപറേഷന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയാണ് വിക്ടോറിയ. സിനിമാ നിർമാണത്തിന് പണം കണ്ടെത്താൻ പ്രയാസപ്പെടുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് കെ.എസ്.എഫ്.ഡി.സി. നൽകുന്ന സ്ത്രീ ശാക്തീകരണ ഗ്രാന്റുകളെന്ന് ശിവരഞ്ജിനി പറഞ്ഞു. പൊതുവെ സ്ത്രീകൾ കുറവുള്ള മേഖലയായത് കൊണ്ടും സിനിമയിൽ പരിചയക്കാർ ഇല്ലാത്തത് കൊണ്ടും തുടക്കത്തിൽ പേടിച്ചുനിന്ന തനിക്ക് ആത്മവിശ്വാസം നൽകിയത് ഈ പദ്ധതിയാണെന്ന് ശിവരഞ്ജിനി പറഞ്ഞു.

Recent Articles

Related Articles

Special