Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പുതുമുഖങ്ങളോടൊപ്പം എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോനും യു.പ്രതിഭയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ വരുന്നു. ഇവർക്കൊപ്പം സഹതാരങ്ങളായി 1 മന്ത്രിയും വേറെ 2 എം.എൽ.എമാരുമടക്കം 9 ജനനേതാക്കൾ അണിനിരക്കുന്നു. ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കേപ്ടൗണ്‍ എന്ന ചിത്രത്തിലാണ് 11 ജനനേതാക്കൾ അണിചേരുന്നത്.
2016 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ മന്ത്രി ജെ.ചിഞ്ചുറാണി, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, മുൻ എം.പി. സോമപ്രസാദ്, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, കൊല്ലം മുൻ ഡി.സി.സി. പ്രസിഡൻ്റ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡൻ്റ് സൂരജ് രവി എന്നിവരെല്ലാമുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്ത് ദളപതി വിജയുടെ സാന്നിധ്യമാണ് പ്രത്യേകത. പ്രകൃതിയുടെ സംരക്ഷണത്തില്‍ യുവതലമുറയ്ക്കുള്ള പ്രാധാന്യം അവരെ ബോധ്യപെടുത്തുന്ന ശക്തമായ സന്ദേശമുള്ള ഈ ചിത്രത്തില്‍ വിജയുടെ ആരാധകര്‍ക്കും പ്രധാന്യം നല്‍കുന്നുണ്ട്.
പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം എന്ന സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ 8 വര്‍ഷത്തെ ശ്രമഫലമാണ് കേപ്ടൗണ്‍ എന്ന സിനിമ. പുതുമുഖങ്ങളായ അഖില്‍രാജ്, അനന്തു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജരാജേശ്വരി ഫിലിംസിന്റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്താംകോട്ടയാണ് കേപ്ടൗണ്‍ നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിര്‍വഹിച്ചു. നിയമസഭയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചായിരുന്നു പ്രകാശനം. പ്രകൃതിദുരന്തങ്ങള്‍ നിരന്തരം നേരിടുന്ന നമ്മുടെ നാടിനു വേണ്ടി പ്രകൃതിയെ സംരക്ഷിക്കാമെന്ന് സതീശന് പറഞ്ഞു. ഈ സന്ദേശം എല്ലാവരിലും എത്തട്ടെ എന്നും ഇതൊരു വന്‍ വിജയമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കോവൂര്‍ കുഞ്ഞുമോന്, ശിവരാജ്, ദിലീപ് കുമാര്‍ ശാസ്താംകോട്ട എന്നിവര്‍ പങ്കെടുത്തു.
ശ്യാം ഏനാത്ത്, സുജ തിലക രാജ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകന് ദിലീപ് ബാബു ഈണമിട്ട 3 ഗാനങ്ങള്‍ നവീന്‍ മാധവ്, യു.പ്രതിഭ എം.എൽ.എ., പ്രണവ് പ്രശാന്ത്, ദിലീപ് ബാബു, സൗമ്യ, എം.എസ്.രാജന് ഇരവിപുരം, വിനായക് വിജയന്, ഹരിലക്ഷ്മൺ, എം.ലക്ഷ്മി എന്നിവര്‍ ആലപിക്കുന്നു. ജോഷ്വ എഴുതിയ കവിതകള്‍ കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ., ദില്‍പ് കുമാര്‍ ശാസ്താംകോട്ട എന്നിവര്‍ ആലപിച്ചിട്ടുണ്ട്. അലങ്കാര്‍ കൊല്ലം, വിജിന് കണ്ണന് എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വി.എഫ്.എക്സ്.-മായാന്‍സ് സ്റ്റുഡിയോ തിരുവനന്തപുരം, പശ്ചാത്തല സംഗീതം -ശ്രീക്.































