Follow the FOURTH PILLAR LIVE channel on WhatsApp
അബുദാബി: സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനെ മരണത്തിലും ചേർത്തുപിടിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എം.യൂസഫലി. തന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരാളുടെ മരണാനന്തര ചടങ്ങുകളില്‍ അദ്ദേഹം സജീവസാന്നിധ്യമായി. മയ്യത്ത് നിസ്കാരം മുതല്‍ മയ്യത്ത് ചുമലിലേറ്റി കൊണ്ടുപോകാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
ലുലു ഹൈപ്പർ മാർക്കറ്റിലെ സൂപ്പർവൈസര്‍ ഷിഹാബുദ്ദീന്റെ സംസ്കാരച്ചടങ്ങുകളിലാണ് യൂസഫ് അലി എത്തിയത്. ‘ഹൃദയാഘാതം മൂലം അന്തരിച്ച അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർവൈസറും തിരൂർ കന്മനം സ്വദേശിയുമായ ഷിഹാബുദ്ദീന്റെ മയ്യിത്ത് നിസ്കാരം. അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ’ -യൂസഫലിയുടെ സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു.
തിരൂർ കന്മനം സ്വദേശിയാണ് 46കാരനായ സി.വി.ഷിഹാബുദ്ദീന്‍. ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രഥമശുശ്രൂഷ നല്‍കി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.
ജീവനക്കാരെ ചേര്‍ത്തുപിടിക്കുകയും അവരെ തന്‍റെ സ്വന്തമായി തന്നെ കണക്കാക്കുകയും ചെയ്യുന്നയാളായിട്ടാണ് യൂസഫലി അറിയപ്പെടുന്നത്. അദ്ദേഹത്തെ ചുറ്റുമുള്ളവർ നെഞ്ചോടു ചേര്‍ക്കാന്‍ പ്രധാന കാരണങ്ങളിലൊന്ന് ഇതുതന്നെയാണ്. എല്ലാവരോടും സ്നേഹത്തോടെയും കാരുണ്യത്തോടെയും മനുഷ്യത്വത്തോടെയുമുള്ള പെരുമാറുന്ന അദ്ദേഹം കൂടെയുള്ളവരുടെ സന്തോഷത്തില്‍ മാത്രമല്ല ദുഃഖത്തിലും ഒരുപോലെ പങ്കാളിയാകാനും ശ്രമിക്കാറുണ്ട്. ഷിഹാബുദ്ദീൻ്റെ അന്ത്യയാത്രയും അതുപോലൊരു അവസരമായി.