Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: മുതിർന്ന എഐഎഡിഎംകെ നേതാവ് കെ എ സെങ്കോട്ടയ്യൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ( ടിവികെ ) അംഗ്വതമെടുത്തു.
എംജിആർ വിശ്വസ്തനായി അറിയിപ്പെടുന്ന മുൻ മന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരനുമായ സെങ്കോട്ടയ്യൻ പനയൂരിലെ ടിവികെ ആസ്ഥാനത്ത് എത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ഒൻപത് തവണ എംഎൽഎയായ കെ എ സെങ്കോട്ടയ്യൻ ഇന്നലെയാണ് നിയമസഭാംഗത്വം രാജിവച്ചത്.
സെങ്കോട്ടയ്യൻ ടിവികെയിൽ ചേരുമെന്ന് ഇന്നലെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടിവികെ രൂപീകരിച്ച ശേഷം പാർട്ടിയിലേക്ക് എത്തുന്ന ആദ്യ പ്രമുഖ നേതാവാണ് സെങ്കോട്ടയ്യൻ. സെങ്കോട്ടയ്യനൊപ്പം എഐഎഡിഎംകെ മുൻ എംപി വി സത്യഭാമ ഉൾപ്പെടെ നിരവധി പേരും വിജയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നു. 77 കാരനായ സെങ്കോട്ടയ്യനെ വിജയ് ടിവികെയുടെ പതാകയുടെ രൂപത്തിലുള്ള ഷാൾ അണിയിച്ചു.
സെങ്കോട്ടയ്യന്റെ സാന്നിധ്യം ഈറോഡ് ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെങ്കിലും ടിവികെയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്കെതിരെ പലപ്പോഴും പരസ്യമായ നിലപാട് എടുത്ത നേതാവായിരുന്നു സെങ്കോട്ടയ്യൻ.
എംജിആർ, ജയലളിത തുടങ്ങിയ നേതാക്കൾക്കൊപ്പം ദീർഘകാലം പ്രവർത്തിച്ച് പരിചയമുള്ള സെങ്കോട്ടയ്യൻ മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം, ടിടിവി ദിനകരൻ, വികെ ശശികല എന്നിവരുൾപ്പെടെയുള്ളവരെ വീണ്ടും പാർട്ടിയിൽ എത്തിക്കണം എന്ന നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണ്. എന്നാൽ, അച്ചടക്ക ലംഘനം ആരോപിച്ച് സെങ്കോട്ടയ്യനെ എഐഡിഎംകെ പുറത്താക്കിയിരുന്നു. തന്നെ പുറത്താക്കിയ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യും എന്നായിരുന്നു നേരത്തെ സെങ്കോട്ടയ്യൻ നടത്തിയ പ്രതികരണം. ഇതിന് പിന്നാലെയാണ് അദ്ദേഹം ടിവികെയുടെ ഭാഗമായിരിക്കുന്നത്.




























