Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: റാപ്പർ വേടൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ സിംഗിൾ ബെഞ്ച് പരാതിക്കാരിയുടെയും വേടന്റെയും വാദം കേൾക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
റാപ്പർ വേടനെതിരായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിയോട് ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസും നിലപാട് അറിയിക്കും. വേടൻ സ്ഥിരം കുറ്റവാളിയാണെന്നാണ് പരാതിക്കാരിയുടെ വാദം. വേടനെതിരെ രണ്ട് പരാതികൾ കൂടി മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. സർക്കാരിൽ സ്വാധീനമുള്ള ആളാണ് വേടനെന്നും പരാതിക്കാരി ഉന്നയിക്കുന്നു. താൽപര്യമില്ലെന്ന് പറഞ്ഞപ്പോഴും നിർബന്ധപൂർവ്വം ലൈംഗികാതിക്രമം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു യുവതിയുമായി ഉണ്ടായിരുന്നതെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും മറ്റു പരാതികൾ ഉണ്ടെന്ന വാദം നിയമത്തിന്റെ ദുരുപയോഗമാണെന്നും വേടൻ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന സുപ്രീംകോടതി ഉത്തരവുകളും ചൂണ്ടിക്കാട്ടിയിരുന്നു.
ഓരോ കേസും വസ്തുതകൾ പരിശോധിച്ചുമാത്രമെ വിലയിരുത്താനാകൂവെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. കൂടുതൽ രേഖകൾ ഹാജരാക്കാൻ പരാതിക്കാരിയോട് ആവശ്യപ്പെട്ട കോടതി ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. 2021-23 കാലയളവിൽ വിവിധ ഇടങ്ങളിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് റാപ്പർ വേടനെതിരായ കേസ്. ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നാണ് റാപ്പർ വേടന്റെ വാദം.