Follow the FOURTH PILLAR LIVE channel on WhatsApp
തൃശൂര്‍: തൃശൂരിൽ ബിജപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചത് വ്യാജവോട്ട് നേടിയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. പൂങ്കുന്നം കാപ്പിറ്റല്‍ വില്ലേജ് ഫ്‌ളാറ്റില്‍ ഒമ്പത് വ്യാജ വോട്ടര്‍മാരുണ്ട് എന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. വിലാസം രേഖപ്പെടുത്തിയത് 4സി ഫ്‌ളാറ്റ് ആയിരുന്നു. ഈ വോട്ടര്‍മാരെ അറിയില്ല എന്ന് ഇതേ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തി. നാല് വര്‍ഷമായി ഇവിടെ താമസിക്കുന്നുവെന്നും വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ വിലാസത്തിലുള്ള 9 പേരെ അറിയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.ഈ പട്ടികയില്‍ ഉണ്ടായിരുന്ന ഒരാളാണ് അജയകുമാര്‍ എസ്. ഇയാളുടെ വോട്ടര്‍ ഐഡി വച്ച് പരിശോധിച്ചപ്പോള്‍ തിരുവനന്തപുരം ശാസ്തമംഗലത്തെ വോട്ടറാണ് എന്നാണ് വിവരം. സുരേഷ് ഗോപിയുടെ ഡ്രൈവറാണ് അജയകുമാര്‍ എന്ന് ഇയാളുടെ അയല്‍വാസി ചാനലിനോട് വ്യക്തമാക്കുകയും ചെയ്തു. അതിനിടെ 79 വോട്ടര്‍മാരെ ക്രമവിരുദ്ധമായി പട്ടികയില്‍ ചേര്‍ത്തത് കണ്ടെത്തി വോട്ട് ചെയ്യുന്നത് തടഞ്ഞുവെന്ന് കോണ്‍ഗ്രസ് അറിയിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അജയകുമാര്‍ എസ് എന്ന വ്യക്തിക്ക് തൃശൂരിലായിരുന്നു വോട്ട്. അച്ഛന്റെ പേര് ശ്രീകുമാരന്‍ നായര്‍ എന്നാണ് പട്ടികയിലുള്ളത്. വീട്ട് നമ്പര്‍ 4സി, കാപ്പിറ്റല്‍ വില്ലേജ് എന്നും ചേര്‍ത്തിരിക്കുന്നു. ഇയാളുടെ ഫോട്ടോയും വ്യക്തമാണ്. ഈ വോട്ടറെ അറിയില്ല എന്നാണ് കഴിഞ്ഞ ദിവസം 4സിയില്‍ നാല് വര്‍ഷമായി താമസിക്കുന്നവര്‍ പറഞ്ഞത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും അജയകുമാര്‍ എസ് എന്ന വ്യക്തിക്ക് തിരുവനന്തപുരത്തെ ശാസ്തമംഗലത്തായിരുന്നു വോട്ട്. ശാസ്തമംഗലത്തെ എന്‍എസ്എസ് സ്‌കൂളിലെ പോളിങ് ബൂത്തില്‍. വോട്ടര്‍ ഐഡി രണ്ടിടത്തും ഒന്നാണ്. അജയകുമാറിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ അയല്‍വാസി സ്ഥിരീകരിച്ചു. ഇയാള്‍ സുരേഷ് ഗോപിയുടെ ഡ്രൈവറാണ് എന്ന് പറയുകയും ചെയ്തു.
അജയകുമാറിനെ അയല്‍വാസികള്‍ പ്രമോദ് എന്നാണ് വിളിക്കുകയത്രെ. അദ്ദേഹത്തിന്റെ പിതാവ് മണക്കാട് ജോലി ചെയ്യുകയാണെന്നും കുടുംബവുമായി ഇവിടെയാണ് താമസം എന്നും അയല്‍വാസി വിശദീകരിച്ചു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതില്‍ ശാസ്തമംഗലത്തെ വോട്ടറാണ് അജയകുമാര്‍ എസ്.
പൂങ്കുന്നം ശങ്കരകുളങ്ങരയിലെ ഇന്‍ലാന്റ് ഫ്‌ളാറ്റ്, വാട്ടര്‍ലില്ലി ഫ്‌ളാറ്റ് എന്നിവിടങ്ങളില്‍ യഥാക്രമം 79, 38 വോട്ടുകള്‍ ക്രമവിരുദ്ധമായി ചേര്‍ത്തു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കിയപ്പോഴാണ് ഇത്രയും പേരെ കണ്ടത്. കളക്ടര്‍ക്ക് പരാതി നല്‍കി ഇവരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞു എന്ന് കോണ്‍ഗ്രസ് നേതാവ് വല്‍സല ബാബുരാജ് പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന അഡീഷണല്‍ വോട്ടര്‍ പട്ടികയിലായിരുന്നു ഇത്രയും പേരുണ്ടായിരുന്നത്. ഇനി തിരുത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായി. തൊട്ടടുത്ത ആലത്തൂര്‍ മണ്ഡലത്തിലെ വോട്ടുകള്‍ ഇങ്ങോട്ട് ചേര്‍ത്തതായിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് കളക്ടര്‍ ഇവരെ വോട്ട് ചെയ്യിക്കരുത് എന്ന് ബൂത്തുകളിലേക്ക് കത്ത് നല്‍കി. 37 ബൂത്ത് നമ്പറിലായിരുന്നു ഇത്രയും വോട്ട്. 36ാം നമ്പര്‍ ബൂത്തിലും സമാനമായ നീക്കം നടന്നുവെന്ന് വല്‍സല പറഞ്ഞു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.























