Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: അധിക്ഷേപ പരാമർശവുമായി വീണ്ടും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമാ കോൺക്ലേവിൽ അധിക്ഷേപ പരാമർശം നടത്തിയത്. സിനിമ നിർമിക്കാൻ സ്ത്രീകൾക്കും ദളിത് വിഭാഗങ്ങൾക്കും സർക്കാർ നൽകുന്ന ഫണ്ടിലായിരുന്നു വിവാദ പരാമർശം. സർക്കാരിൻ്റെ ഫണ്ടിൽ സിനിമ നിർമിക്കാൻ ഇറങ്ങുന്നവർക്ക് മൂന്ന് മാസത്തെ ഇൻ്റൻസീവ് ട്രെയിനിംഗ് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘സർക്കാർ പട്ടികജാതി പട്ടികവർഗത്തിന് നൽകുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാൽ ഈ തുക മൂന്ന് പേർക്കായി നൽകണം. മൂന്ന് മാസത്തെ പരിശീലനം നൽകണം. അവർക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നൽകണം’, അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
പണം ലഭിച്ചവർക്ക് പരാതിയാണെന്നും അവരെ പറഞ്ഞ് മനസിലാക്കണമെന്നും അടൂർ കുറ്റപ്പെടുത്തി. ജനങ്ങളിൽ നിന്ന് കരം പിടിച്ച പണമാണെന്ന് പറഞ്ഞ് മനസിലാക്കണം. നിർബന്ധമായും പരിശീലനം വേണം. വാണിജ്യ സിനിമ എടുക്കാനുള്ള കാശല്ലയിത്. സ്ത്രീയായത് കൊണ്ട് മാത്രം പണം കൊടുക്കരുത്, അവർക്കും പരിശീലനം നൽകണം. എല്ലാ പ്രയാസങ്ങളും അറിഞ്ഞ് വേണം പണമെടുക്കാനെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താൽ ആ പണം നഷ്ടം ആകുമെന്ന് അടൂർ പറഞ്ഞു.
രണ്ടു ദിവസമായി തലസ്ഥാനത്ത് സിനിമാ കോൺക്ലേവ് നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തത്. മോഹൻലാലും സുഹാസിനിയും ഉദ്ഘാടനത്തിലെ മുഖ്യാതിഥികളായിരുന്നു.