Follow the FOURTH PILLAR LIVE channel on WhatsApp
അഹമ്മദാബാദ്: 18 വിരാട് കോഹ്ലിയുടെ ഭാഗ്യനമ്പരായി. ഐ.പി.എല്ലിൽ 18ാം സീസൺ കളിക്കാനിറങ്ങുമ്പോള്‍ ഒരു ലക്ഷ്യം മാത്രമേ 18ാം നമ്പരുകാരനായ വിരാട് കോഹ്ലിയെന്ന ഇതിഹാസതാരത്തിന് ഉണ്ടായിരുന്നുള്ളൂ. ഒരു ഐ.പി.എല്‍. കിരീടം സ്വന്തമാക്കുക. ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയുമടക്കം ഷെല്‍ഫിലെത്തിച്ച കോഹ്ലിക്ക് ഐ.പി.എല്‍. ട്രോഫിയുടെ അഭാവം എന്നും പൊള്ളുന്ന അനുഭവമായിരുന്നു. 18 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പ്. ഒടുക്കം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഐ.പി.എല്‍. കിരീടത്തില്‍ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും (ആർ.സി.ബി.) കോഹ്ലിയും മുത്തം ചാര്‍ത്തി. വിജയനിമിഷത്തിൽ കണ്ണീരണിഞ്ഞ് കോഹ്ലി മൈതാനത്ത് മുഖം പൊത്തിയിരുന്നു.
18 വര്‍ഷമായി ഐ.പി.എല്ലില്‍ കളിക്കുന്ന കോഹ്ലി 18 സീസണിലും ബംഗളൂരുവിനായി കളിച്ചു. ഇതിന് മുമ്പ് കളിച്ച 3 ഐ.പി.എല്‍ ഫൈനലുകളിലും തോല്‍ക്കാനായിരുന്നു വിധി. ഇക്കുറി ഒടുവിൽ കോഹ്ലി ചിരിച്ചപ്പോൾ ശ്രേയസ്സ് അയ്യര്‍ക്കാണ് കണ്ണീർ വിധിച്ചിരുന്നത്. കഴിഞ്ഞ തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്കു നയിച്ച ശ്രേയസ്സിന് ഇക്കുറി പഞ്ചാബ് കിങ്സിൻ്റെ ജേഴ്സിയിൽ അത് ആവർത്തിക്കാനായില്ല. പഞ്ചാബിനെ 6 റൺസിനാണ് ബംഗളൂരു കീഴടക്കിയത്. ബംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ ആയുള്ളൂ.
ബംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിൻ്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. ആദ്യ ഓവറില്‍ കത്തിക്കയറിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് രണ്ടാം ഓവറില്‍ തന്നെ മടങ്ങി. 9 പന്തില്‍ നിന്ന് സാള്‍ട്ട് 16 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളും വിരാട് കോഹ്ലിയും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. മായങ്കിൻ്റെ വെടിക്കെട്ടില്‍ ടീം 6 ഓവറില്‍ 55ലെത്തി. പിന്നാലെ ചാഹല്‍ മായങ്കിനെ പുറത്താക്കി. 18 പന്ത് നേരിട്ട മായങ്ക് 24 റണ്‍സെടുത്തു. അതോടെ ആർ.സി.ബി. 2ന് 56 എന്ന നിലയിലായി.
നായകന്‍ രജത് പട്ടിദാറാണ് പിന്നീട് ആർ.സി.ബിയെ കരകയറ്റാനിറങ്ങിയത്. അതേസമയം ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോഹ്ലി കളിച്ചത്. പതിയെ സിംഗിളുകളുമായി ആങ്കര്‍ റോളിലായിരുന്നു ഇന്നിങ്‌സ്. എന്നാല്‍ നായകന്‍ തകര്‍ത്തടിച്ചതോടെ ആർ.സി.ബി. പത്തോവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തു. 11ാം ഓവറില്‍ പട്ടിദാറും (26)പുറത്തായതോടെ ആർ.സി.ബി. പ്രതിരോധത്തിലായി.
മധ്യഓവറുകളില്‍ വേഗത്തിൽ റണ്‍സ് കണ്ടെത്താനാവാത്തത് ആർ.സി.ബിക്ക് തിരിച്ചടിയായി. പിന്നാലെ കോഹ്ലിയും പുറത്തായതോടെ ടീം 4ന് 131 എന്ന നിലയിലായി. 35 പന്തുകള്‍ നേരിട്ട കോഹ്ലിക്ക് 43 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ജിതേഷ് ശര്‍മയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോര്‍ 170 കടന്നു. ലിവിങ്‌സ്റ്റണ്‍ 15 പന്തില്‍ നിന്ന് 25 റണ്‍സും ജിതേഷ് ശര്‍മ 10 പന്തില്‍ നിന്ന് 24 റണ്‍സുമെടുത്തു. റൊമാരിയോ ഷെഫേര്‍ഡ് 17 റണ്‍സെടുത്ത് പുറത്തായി. കൈല്‍ ജാമിസണും അര്‍ഷ്ദീപ് സിങ്ങും പഞ്ചാബിനായി 3 വിക്കറ്റെടുത്തു.
കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. ടീം 4 ഓവറില്‍ 32 റണ്‍സെടുത്തു. 19 പന്തില്‍ 24 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പഞ്ചാബ് പവര്‍ പ്ലേയില്‍ സ്‌കോര്‍ 50 കടത്തി.
രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. എന്നാല്‍ ബംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രഭ്‌സിമ്രാനെയും(26) പഞ്ചാബ് നായകന്‍ ശ്രേയസ്സ് അയ്യരേയും(1) കൂടാരം കയറ്റിയതോടെ ആർ.സി.ബിക്ക് ജയപ്രതീക്ഷ കൈവന്നു. പഞ്ചാബ് 3ന് 79 എന്ന നിലയിലായി. പിന്നാലെ തകര്‍ത്തടിച്ച ഇംഗ്ലിസും പുറത്തായി. 23 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത ഇംഗ്ലിസിനെ ക്രുണാല്‍ പാണ്ഡ്യയാണ് പുറത്താക്കിയത്.
നെഹാൽ വധേരയും ശശാങ്ക് സിങ്ങും ചേര്‍ന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 16 ഓവറില്‍ 4ന് 136 എന്ന നിലയിലായിരുന്നു പഞ്ചാബ്. 4 ഓവറില്‍ വേണ്ടത് 55 റണ്‍സ്. പിന്നാലെ നെഹാല്‍ വധേരയെയും(15) മാര്‍ക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വര്‍ ആര്‍.സി.ബിയെ വിജയതീരത്തിനടുത്തെത്തിച്ചു. അസ്മത്തുള്ള ഒമര്‍സായ് ഒരു റണ്ണെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 184 റണ്‍സെടുത്തു. ജയത്തോടെ ബംഗളൂരു കന്നി ഐ.പി.എല്‍. കിരീടത്തില്‍ മുത്തമിട്ടു.
4 ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് 2 പ്രധാനപ്പെട്ട വിക്കറ്റുകൾ വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയാണ് ബംഗളൂരുവിൻ്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചത്. ക്രുണാൽ തന്നെയാണ് കളിയിലെ താരവും.