Follow the FOURTH PILLAR LIVE channel on WhatsApp
കണ്ണൂർ: കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തുനിന്നു തന്നെ മാറ്റിയത് തെറ്റല്ലെങ്കിലും ശരിയല്ലെന്നു മുൻ കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ. തിരഞ്ഞെടുപ്പ് നേരിടുന്നതിനു വേണ്ടി എല്ലാ പ്രവർത്തനങ്ങളും തുടങ്ങിവച്ചു. തന്നെ ഒഴിവാക്കാനുള്ള കാരണം ഇതുവരെ പിടികിട്ടിയിട്ടില്ല. ദീപ ദാസ് മുൻഷി കൊടുത്ത റിപ്പോർട്ടിനോട് എതിർപ്പുണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രവർത്തകർ കൂടെയുണ്ടെങ്കിൽ പാർട്ടിയുടെ അംഗീകാരം ആവശ്യമില്ല. ഔദ്യോഗിക സ്ഥാനം ഇല്ലെങ്കിലും പ്രവർത്തിക്കും. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയതിൽ അതൃപ്തിയില്ല. ഉണ്ടെങ്കിൽ രാജിവെച്ചേനെ. പ്രവർത്തക സമിതിയിലെ ക്ഷണിതാവായിട്ട് എന്ത് കാര്യം. തൻ്റെ മാറ്റത്തിൽ വി.ഡി.സതീശന് റോളുണ്ടെന്നു കരുതുന്നില്ല. ആരുടെയും സപ്പോർട്ടിനു വേണ്ടി നടന്നിട്ടില്ല. സണ്ണി ജോസഫ് തൻ്റെ നോമിനിയല്ല. ഹൈക്കമാൻഡിൽ പിണറായിക്ക് പിടിയുണ്ടോ എന്ന് അണികൾക്ക് സംശയമുണ്ടാകും; തനിക്കില്ല. പിണറായിയെ എതിർക്കാൻ താനുണ്ടാകും – കെ.സുധാകരൻ പറഞ്ഞു.
സണ്ണി ജോസഫിനെയും തന്നെയും താരതമ്യം ചെയ്യേണ്ടതില്ല. സണ്ണി ജോസഫിനെ മനസറിഞ്ഞാണ് അനുഗ്രഹിച്ചത്. അപ്പോൾ അതൃപ്തി ഉണ്ടായിരുന്നില്ല. തന്നെ മാറ്റിയതിൽ നിരവധി പ്രവർത്തകർക്കും നേതാക്കൾക്കും അതൃപ്തിയുണ്ട്. പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനെ തൻ്റെ മാറ്റം ബാധിക്കില്ല – സുധാകരൻ പറഞ്ഞു.