Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യം. ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയും സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. ഖാദർ മൊയ്തീനും പി.കെ.കുഞ്ഞാലിക്കുട്ടിയും നേതൃത്വത്തിൽ തുടരും.
വ്യാഴാഴ്ച ചെന്നൈയിൽ നടന്ന മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ യോഗം ദേശീയതലത്തിൽ അടുത്ത 4 വർഷം പാർട്ടിയെ നയിക്കാനുള്ള സമിതിയെ തിരഞ്ഞെടുത്തു. ഖാദർ മൊയ്തീൻ ദേശീയ പ്രസിഡൻ്റും പി.കെ.കുഞ്ഞാലിക്കുട്ടി ദേശീയ ജനറൽ സെക്രട്ടറിയായും തുടരും. ഇ.ടി.മുഹമ്മദ് ബഷീർ ദേശീയ ഓർഗനൈസിങ് സെക്രട്ടറിയായി തുടരും. മുനവറലി തങ്ങൾ, ഹാരിസ് ബീരാൻ, സി.കെ.സുബൈർ തുടങ്ങിയവർ ദേശീയ സെക്രട്ടറിമാരാണ്. കെ.പി.എ.മജീദാണ് ദേശീയ വൈസ് പ്രസിഡൻ്റ്.
ചെന്നൈയിൽ നിന്നുള്ള ഫാത്തിമ മുസഫർ വനിതാ ലീഗ് ദേശീയ അധ്യക്ഷയായിരുന്നു. ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുള്ള ഫാത്തിമ മുസഫര്‍ മുസ്‌ലിം പഴ്സനല്‍ ലോ ബോര്‍ഡ്, തമിഴ്നാട് വഖഫ് ബോര്‍ഡ്, മുസ്‌ലിം വുമണ്‍ എയിഡ് സൊസൈറ്റി, മുസ്‌ലിം വുമണ്‍സ് അസോസിയേഷന്‍ എന്നിവയിലും അംഗമാണ്.
വനിതാ ലീഗ് ദേശീയ സെക്രട്ടറിയായിരുന്നു വയനാട്ടിൽ നിന്നുള്ള ജയന്തി രാജൻ. ദളിത് വിഭാഗത്തിൽ നിന്നുള്ള വയനാട് ഇരുളം സ്വദേശിയായ ജയന്തി രാജൻ, നിലവിൽ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ കൂടിയാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദേശീയതലത്തിൽ അംഗത്വ ക്യാമ്പെയ്നും സംസ്ഥാന കമ്മിറ്റികളുടെ രൂപവത്കരണവും പൂർത്തിയാക്കിയതിൻ്റെ തുടർച്ചയായാണ് ദേശീയ കൗൺസിൽ ചേർന്നത്.