Follow the FOURTH PILLAR LIVE channel on WhatsApp
ഭോപാൽ: പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിലെ നടപടികൾ വിശദീകരിക്കാൻ കരസേന നിയോഗിച്ച മികച്ച ഓഫീസറായ കേണൽ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബി.ജെ.പി. മന്ത്രി കുന്‍വര്‍ വിജയ് ഷാ. സോഫിയ ഖുറേഷി ‘ഭീകരരുടെ സഹോദരി’യാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം.
ഇന്ദോറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷായുടെ വാക്കുകള്‍. ‘നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാന്‍ നമ്മള്‍ അവരുടെ സഹോദരിയേത്തന്നെ അയച്ചു’, എന്നാണ് വിജയ് ഷാ പറഞ്ഞത്. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഷായുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി, മന്ത്രിയുടെ ഈ ചിന്താഗതി ബി.ജെ.പി. അംഗീകരിക്കുന്നുണ്ടോയെന്നു ചോദിച്ചു.
ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരവും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് പ്രസിഡൻ്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. ബി.ജെ.പി.-ആർ.എസ്.എസ്. മാനസികാവസ്ഥ എപ്പോഴും സ്ത്രീവിരുദ്ധമാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
അതേസമയം വിവാദത്തോട് പ്രതികരിച്ച കുന്‍വര്‍ വിജയ് ഷാ, തൻ്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് വിശദീകരിച്ചു. അവർ നമ്മുടെ സഹോദരിമാരാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പിന്നീടു തിരുത്തി.