Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: ഉധംപുര്‍ വ്യോമത്താളത്തിനു നേരെ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സാര്‍ജൻ്റായി സേവനം അനുഷ്ടിച്ചിരുന്ന രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് വീരമൃത്യു വരിച്ചത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമത്താളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകളെ തകര്‍ത്തുവെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിൻ്റെ ശരീരത്തില്‍ ഡ്രോണിൻ്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്ര സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
14 വര്‍ഷത്തിലേറെയായി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന സുരേന്ദ്ര സിങ് 2 മാസം മുന്‍പാണ് ഉധംപുരിലെത്തിയത്. ഏപ്രില്‍ മാസത്തിലായിരുന്നു അദ്ദേഹം അവസാനമായി സ്വദേശമായ ജുഝുനു സന്ദര്‍ശിച്ചത്. പുതിയ വീടിൻ്റെ താമസ ചടങ്ങിന് ശേഷം ഏപ്രില്‍ 20ന് അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചു.
ഭാര്യ സീമയും അദ്ദേഹത്തോടൊപ്പം ഉധംപുരിലായിരുന്നു താമസം. 10 ദിവസങ്ങള്‍ക്ക് മുന്‍പ് സീമയുടെ മുത്തച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് അവര്‍ നാട്ടിലേക്ക് പോയിരുന്നു. സുരേന്ദ്ര സിങ്ങിൻ്റെ മരണവിവരം അറിഞ്ഞ് കുഴഞ്ഞ് വീണ സീമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വര്‍ധിക, ദക്ഷ് എന്നിവര്‍ ഇവരുടെ മക്കളാണ്.
ഞായറാഴ്ച വൈകിട്ട് സുരേന്ദ്ര സിങ്ങിൻ്റെ മൃതദേഹം ജന്മസ്ഥലത്ത് എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.