Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷനുകളുടെ കുടിശ്ശികയിൽ 1 ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതു പ്രകാരം അടുത്ത മാസം ഒരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും.
മെയ് മാസത്തെ പെൻഷനൊപ്പം 1 ഗഡു കുടിശ്ശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് നിർദ്ദേശം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും.
കേന്ദ്ര നയങ്ങൾ മൂലം സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിൻ്റെ ഭാഗമായി കുടിശ്ശികയായ ക്ഷേമ പെൻഷനിലെ 1 ഗഡുവാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. 5 ഗഡുക്കളാണ് കുടിശ്ശികയായത്. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു.
അതിൽ 2 ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്‌തു. ബാക്കി 3 ഗഡുക്കൾ ഈ സാമ്പത്തിക വർഷം നൽകാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതിൽ 1 ഗഡുവാണ് ഇപ്പോൾ അനുവദിക്കുന്നത്.
62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്. ഏപ്രിലിലെ പെൻഷൻ വിഷുവിന് മുന്നോടിയായി വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം മാർച്ച് മുതൽ അതാത് മാസംതന്നെ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്.